ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ സാമ്പത്തിക വീഴ്ചകൾ തുറന്നുകാണിക്കുന്ന ധവളപത്രം ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. മോദി സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്നതും യുപിഎ ഭരണകാലത്തെ സാമ്പത്തിക കെടുകാര്യസ്ഥത വ്യക്തമാക്കുന്നതുമായ ധവളപത്രമാണ് കേന്ദ്രമന്ത്രി പുറത്തിറക്കിയത്. അന്ന് യുപിഎ സർക്കാരിന് സ്വീകരിക്കാമായിരുന്ന, എന്നാൽ തള്ളിക്കളഞ്ഞ നിരവധി പദ്ധതികളെയും ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ധവളപത്രം സഭയിൽ അവതരിപ്പിക്കുമെന്ന് ഇടക്കാല ബജറ്റ് അവതരണ പ്രസംഗത്തിൽ നിർമ്മലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു. 2014-ന് മുമ്പ് സമ്പദ് വ്യവസ്ഥ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും മോദി സർക്കാർ എങ്ങനെ അതിൽ നിന്നും രാജ്യത്തെ കരകയറ്റിയെന്നും വിവരിക്കുന്നതാണ് കേന്ദ്രമന്ത്രി അവതരിപ്പിച്ച ധവളപത്രം. 2014-വരെ രാജ്യം എങ്ങനെയായിരുന്നു ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്നും കാണിക്കുന്നതാണിത്.
യുപിഎ സർക്കാർ ഭരിച്ചിരുന്നപ്പോൾ രാജ്യത്ത് സാമ്പത്തിക കെടുകാര്യസ്ഥതയും സാമ്പത്തിക അച്ചടക്കമില്ലായ്മയും ഉണ്ടായിരുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്ത് നിരവധി അഴിമതികളും നടന്നതായി ധവളപത്രത്തിൽ വ്യക്തമാക്കുന്നു. വലിയ ധനക്കമ്മി സൃഷ്ടിച്ച യുപിഎ സർക്കാർ പുറത്തുനിന്നും വൻതോതിൽ കടം വാങ്ങിയിരുന്നതായും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അവഗണിച്ചിരുന്നതായും കേന്ദ്രമന്ത്രി ചൂണ്ടികാട്ടി.
ഇടക്കാല ബജറ്റ് കേന്ദ്രമന്ത്രി ധനമന്ത്രി ലോകസഭയിൽ അവതരിപ്പിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് ആരംഭിച്ചത്. ഇതിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിലും രാജ്യസഭയിലും നന്ദി പ്രസംഗം നടത്തിയിരുന്നു. ഇതിലാണ് ധവളപത്രത്തെ കുറിച്ചുള്ള പരാമർശമുണ്ടായത്.