പ്രകൃതിയുടെ ശാന്ത സൗന്ദര്യം അനുഭവിച്ചറിയാൻ താത്പര്യപ്പെടുന്നവരാണ് നമ്മിൽ പലരും. പ്രപഞ്ചത്തിലെ കൗതുകക്കാഴ്ചകൾ എന്നും മനുഷ്യരിൽ അത്ഭുതമുണർത്തുന്നതാണ്. കണ്ണുകളെ കുളിരു കോരിപ്പിക്കുന്ന ദൃശ്യങ്ങൾ ക്യാമറക്കണ്ണുകളിൽ പതിയുമ്പോൾ അതിന്റെ മാറ്റ് കൂടുന്നു. അത്തരത്തിൽ ഈ വർഷത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ പീപ്പിൾസ് ചോയ്‌സ് അവാർഡിന് അഹർഹമായ ചിത്രങ്ങളാണ് ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.
ആരെയും ശല്യപ്പെടുത്താതെ, ആരും ശല്യത്തിനില്ലാതെ മഞ്ഞ് കട്ടകൾ മെത്തയാക്കി ഉറങ്ങുന്ന ധ്രുവക്കരടിയുടെ ചിത്രങ്ങളാണ് അവാർഡിന് അർഹമായത്. കടലിന് നടുവിലെ ഹിമപാളികളിൽ സുഖമായി കിടന്നു ഉറങ്ങുന്ന ധ്രുവക്കരടിയുടെ ചിത്രങ്ങൾ ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ നിമ സരിഖാനിയുടെ ക്യാമറ കണ്ണുകളിലാണ് പതിഞ്ഞത്.
‘ഐസ് ബെഡ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഏകദേശം 75,000ത്തിലധികം വോട്ടുകൾ നേടിയാണ് ചിത്രം അവാർഡ് സ്വന്തമാക്കിയത്. നിമയുടെ തന്നെ മറ്റു ചിത്രങ്ങളും മത്സരത്തിൽ ഇടംപിടിച്ചിരുന്നു. പുഴയിലെ ആമയോട് കിന്നാരം പറയാനെത്തിയ തുമ്പിയുടെ ചിത്രവും, മാതൃ സ്‌നേഹത്തിന്റെ ലാളനകൾ ഏറ്റുവാങ്ങുന്ന സിംഹക്കുട്ടിയുടെ ചിത്രവും ഇതിൽ ഉൾപ്പെടുന്നു.