ഇടുക്കി: ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും പ്രതിഷേധം. ദയവധത്തിന് തയ്യാറാണെന്ന് ബോർഡ് സ്ഥാപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് വൃദ്ധദമ്പതികൾ. ഇടുക്കി അടിമാലി സ്വദേശികളായ ശിവദാസ്-ഓമന ദമ്പതികളാണ് ബോർഡ് സ്ഥാപിച്ച് പ്രതിഷേധിക്കുന്നത്. ദിവ്യാംഗയായ ഓമനയ്‌ക്കും വിവിധ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലിരിക്കുന്ന 72-കാരനായ ശിവദാസനും മാസങ്ങളായി പെൻഷൻ ലഭിക്കുന്നില്ല.
ആകെയുള്ള ആശ്രയം ഇല്ലാതായതോടെ ഒരു മാസത്തേയ്‌ക്കുള്ള 3,000 രൂപയുടെ മരുന്നു വാങ്ങാൻ കടം വാങ്ങേണ്ട സ്ഥിതിയാണ്. വനവാസി വിഭാഗത്തിൽ പെട്ടവരാണ് ശിവദാസനും ഓമനയും. പെട്ടിക്കട നടത്തിയിരുന്ന ദമ്പതികൾക്ക് ഇപ്പോൾ കടയിൽ സാധനങ്ങൾ വാങ്ങി വയ്‌ക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. പെട്ടിക്കടയുടെ പ്രവർത്തനം അവസാനിച്ചതോടെ ഏക വരുമാന മാർഗം പൂർണമായും നിലച്ചു. ഈ സാഹചര്യത്തിലാണ് ദയാവധത്തിന് തയാറാണെന്ന് കാണിച്ചുള്ള ബോർഡ് സ്ഥാപിച്ച് പ്രതിഷേധവുമായി ദമ്പതികൾ രംഗത്തെത്തയിത്.
വാർദ്ധക്യ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം 90 വയസുകാരി നടു റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇടുക്കിയിലെ വണ്ടിപ്പെരിയാർ സ്വദേശി പൊന്നമ്മയാണ് പ്രതിഷേധിച്ചത്. രണ്ട് മണിക്കൂറോളം പ്രതിഷേധിച്ചു. തുടർന്ന് പോലീസെത്തിയാണ് പൊന്നമ്മയെ അനുനയിപ്പിച്ച് പ്രതിഷേധം അവസാനിപ്പിച്ചത്.