കൊൽക്കത്ത: നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയ സ്ഥാനാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎയെ അറസ്റ്റു ചെയ്തു. തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് അറബുൾ ഇസ്ലാമിനെയാണ് കൊൽക്കത്ത പോലീസ് കസ്റ്റഡിയിലെടുത്തത്. ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ട് (എഐഎസ്എഫ്) നേതാവ് മൊഹിയുദ്ദീൻ മൊല്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഭംഗറിലെ ബിഡിഒ ഓഫീസിലെത്തിയപ്പോഴാണ് വെടിയേറ്റ് മരിച്ചത്.
കൊലപാതകം, കൊള്ളയടിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, തോക്കുപയോഗിച്ച് കൂട്ടമായി ആക്രമണം നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് അറബുൾ ഇസ്ലാമിനെതിരെ ചുമത്തിയിരിക്കുന്നത്. മൊഹിയുദ്ദീൻ മൊല്ലയെ ആക്രമിച്ചതിന് 2013 ലും ഇയാൾ അറസ്റ്റിലായിരുന്നു.
2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭംഗർ സീറ്റിൽ നിന്നാണ് അറബുൾ ഇസ്ലാം വിജയിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖം രക്ഷിക്കാനാണ് മമതയുടെ അറസ്റ്റ് നാടകമെന്ന് ബിജെപിയുടെ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.