തിരുവനന്തപുരം: വിലകയറ്റത്തിൽ നട്ടം തിരിയുന്നതിനിടെ സാധാരണക്കാർക്ക് കൈത്താങ്ങായി കേന്ദ്രം അവതരിപ്പിച്ച ഭാരത് അരിയെ വിമർശിച്ച് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഭാരത് അരി റേഷൻ അരിയാണെന്നാണ് മന്ത്രിയുടെ കണ്ടെത്തൽ. 24 രൂപയ്‌ക്ക് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അരിയാണ് കേന്ദ്രം 29 രൂപയ്‌ക്ക് നൽകുന്നതെന്നാണ് മന്ത്രിയുടെ വാദം.
റേഷൻ കടയിൽ കിട്ടുന്ന ചമ്പാ അരിയല്ല ഇതെന്നും ചാക്കരി എന്ന് പറയുന്ന അരിയാണ് ഭാരത് അരി എന്നാണ് മന്ത്രി പറയുന്നത്. നാല് രൂപയ്‌ക്ക് റേഷൻ കട വഴി നീല കാർഡുകാർക്കും 10.90 രൂപയ്‌ക്ക് വെള്ള കാർഡുകാർക്കും നൽകുന്നതും കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന ഭാരത് അരിയാണെന്നാണ് ജി.ആർ അനിൽ പറഞ്ഞത്.
ഭാരത് ബ്രാൻഡിന് കീഴിൽ വിൽപനയ്‌ക്കെത്തുന്നത് പൊന്നിയരി ആണെന്ന് അറിയാതെയാണ് ഭക്ഷ്യമന്ത്രിയുടെ വിവാദം സൃഷ്ടിക്കൽ. സപ്ലൈക്കോയിൽ സാധനങ്ങളില്ലാതെ ജനങ്ങൾ വലയുന്നതിനിടെയാണ് കേന്ദ്രം കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള അരി വിതരണത്തിന് എത്തിച്ചത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. റേഷൻകടകൾ വഴിയോ സപ്ലൈകോ വഴിയോ ആകും ഭാരത് അരി വിൽപന നടത്തുകയെന്നായിരുന്നു കേരള സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ അതുണ്ടായില്ല. അതുകൊണ്ടുതന്നെ കമ്മീഷൻ കൈപ്പറ്റാനും സാധിക്കില്ല. ഇതും സർക്കാരിനെയും വകുപ്പിനെയും ചൊടുപ്പിച്ചിട്ടുണ്ട്.
ഭാരത് അരി കേരളത്തിൽ വിൽപന ആരംഭിച്ചെങ്കിലും ഏങ്ങുമെത്താതെ നിൽക്കുകയാണ് വർഷങ്ങൾ മുൻപ് കേരള സർക്കാർ പ്രഖ്യാപിച്ച കെ-അരി എന്ന കേരള റൈസ്. കേരള റൈസ് ലിമിറ്റഡ് കമ്പനി രൂപീകരിച്ച് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലും റൈസ് ടെക്നോളജി പാർക്കുകൾ സ്ഥാപിച്ച് കേരളത്തിന്റെ സ്വന്തം ബ്രാൻഡ് അരി ഇറക്കാനായിരുന്നു പദ്ധതി. പ്ലാന്റിന് കരാർ പോലും ഇതുവരെ ആയിട്ടില്ലെന്നതാണ് സത്യാവസ്ഥ.