ചെന്നൈ: 17 വർഷങ്ങൾക്ക് ശേഷം ശിവഗംഗ ജില്ലയിലെ സ്വർണമൂർത്തീശ്വര ക്ഷേത്രത്തിൽ രഥത്തിന്റെ പുനരുദ്ധാരണ ചടങ്ങുകളും ഘോഷയാത്രയും നടന്നു. ഏകദേശം 350 വർഷത്തിൽ അധികം പഴക്കമുള്ള ക്ഷേത്രമാണിത്. പുലർച്ചെ 3.30-ന് യാഗം നടത്തിയാണ് പൂജാ കർമ്മങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് രാവിലെ 6.10-ന് മഹാഘോഷയാത്ര നടന്നു.
ചടങ്ങുകൾ മംഗളകരമായി നടക്കുന്നതിനും ഭക്തരുടെ സുരക്ഷയും മുൻനിർത്തി രണ്ടായിരത്തിൽ അധികം പോലീസ് ഉദ്യോഗസ്ഥരെ ക്ഷേത്ര പരിസരത്ത് വിന്യസിച്ചിരുന്നു. ഹിന്ദു റിലീജിയൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റിന്റെ സന്നദ്ധപ്രവർത്തകരാണ് ഘോഷയാത്രയിൽ രഥം വലിച്ചത്.
രാജഭരണ കാലത്ത് ഏകദേശം 170-ഓളം ഗ്രാമങ്ങളുടെ പ്രധാന ക്ഷേത്രമായിരുന്നു ഇത്. തമിഴ് മാസമായ ആനിയിലാണ് ക്ഷേത്രത്തിൽ ഘോഷയാത്ര നടക്കുന്നത്. ചെട്ടിനാട് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന് രാമായണവുമായി ബന്ധപ്പെട്ടും പ്രാധാന്യമുണ്ട്.