തിരുവനന്തപുരം: എട്ട് മുൻ ഇന്ത്യൻ നാവികരെ ഖത്തർ വിട്ടയച്ചതിന് പിന്നിലെ നയതന്ത്ര ദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച് ശശി തരൂർ എംപി. “ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നമ്മുടെ എട്ട് പൗരൻമാർ മോചിതരായി നാട്ടിലേക്ക് മടങ്ങിയത് വലിയ ആശ്വാസമാണ്, എല്ലാ ഇന്ത്യക്കാർക്കും നിശബ്ദമായ ആഘോഷത്തിന്റെ കാര്യമാണ്, അവരുടെ മോചനത്തിന് പിന്നിൽ നിശബ്ദമായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ’- ശശി തരൂർ എംപി എക്സിൽ എഴുതി.
ഇന്ന് പുലർച്ചെ വിദേശകാര്യ മന്ത്രാലയം വാർത്തകുറിപ്പിലൂടെയാണ് ഇന്ത്യക്കാരെ വെറുതെ വിട്ടകാര്യം അറിയിച്ചത്. എട്ടിൽ എഴുപേരും രാജ്യത്ത് തിരിച്ചെത്തി. ഖത്തർ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. ഇന്ത്യയുടെ നയതന്ത്ര ഇടപെടലാണ് വിജയം കണ്ടത്.
It’s a huge relief —and a matter of quiet celebration for all Indians — that eight of our compatriots who were sentenced to death in Qatar have been freed & returned home. Congratulations to all those who worked quietly behind the scenes for their release. https://t.co/dJTcQEspEr
— Shashi Tharoor (@ShashiTharoor) February 12, 2024
ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ആരോപിച്ചാണ് ദോഹ ആസ്ഥാനമായുള്ള ദഹ്റ ഗ്ലോബലിലെ ഇന്ത്യൻ പൗരന്മാരുൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും 2022 ഓഗസ്റ്റിൽ കസ്റ്റഡിയിലെടുത്തത്. ഈ സംഘത്തിലാണ് ഇന്ത്യയിലെ മുൻ നാവിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നത്. ദുബായിൽ നടന്ന കോപ്പ് -28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ ഭരണാധികാരി ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയും നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചർച്ചചെയ്തിരുന്നു.