ന്യൂഡൽഹി: പ്രമുഖ ഇസ്രായേലി ചിപ്പ് നിർമ്മാതാക്കളായ ടവർ സെമികണ്ടക്ടർ ഇന്ത്യയിൽ ബൃഹത്ത് പ്ലാന്റ് നിർമിക്കാൻ ഒരുങ്ങുന്നു. എട്ട് ബില്യൺ ഡോളറിന്റെ(800 കോടി) ചിപ്പ് നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാമാണ് കമ്പനി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പ്രൊജക്റ്റ് റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചതായാണ് സൂചന.
ഇലക്ട്രോണിക്സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ടവർ സെമികണ്ടക്ടറിന്റെ സിഐഒ റസ്സൽ സി എൽവാംഗറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ഈ നീക്കം. 2023 ഒക്ടോബറിലായിരുന്നു ചർച്ച നടന്നത്.
നിർദ്ധിഷ്ട പ്ലാന്റിൽ അത്യാധുനിക 65 നാനോ മീറ്റർ, 40 നാനോമീറ്ററർ ചിപ്പുകളാണ് നിർമ്മിക്കുക. പദ്ധതി യാഥാർത്ഥ്യമാകുന്നതൊടെ സെമികണ്ടക്ടറിന്റെ ആഗോള ഹബ്ബായി ഇന്ത്യ മാറും. കേന്ദ്ര സർക്കാരിന്റെ 10 ബില്യൺ ചിപ്പ് നിർമ്മാണ പദ്ധതിയുടെ ഭാഗമായി സംരംഭകർക്ക് മൂലധന ചെലവിൽ 50 ശതമാനം സബ്‌സിഡി നൽകുന്നുണ്ട്. ഇതൊടെ നിരവധി അന്താരാഷ്‌ട്ര ടെക് ഭീമൻമാരാണ് രാജ്യത്ത് പ്ലാന്റ് സ്ഥാപിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്.
ഇന്ത്യൻ കമ്പനിയായ സി ജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസും 222 മില്യൺ ഡോളർ മുതൽമുടക്കിൽ സെമി കണ്ടക്ടർ മേഖലയിലേക്ക് കടക്കുകയാണ്. ജാപ്പനീസ് ചിപ്പ് നിർമ്മാതാക്കളായ റെനെസാസ് ഇലക്ട്രോണിക്സിന്റേയും തായ്ലൻഡിലെ സ്റ്റാർസ് മൈക്രോ ഇലക്ട്രോണിക്സിന്റേയും സംയുക്ത പങ്കാളിത്തതൊടെ പുതിയ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ചിപ്പ് നിർമ്മാണ പ്രക്രിയയിലെ നിർണ്ണായക ഘടകമായ അർദ്ധചാലക അസംബ്ലി ആൻഡ് ടെസ്റ്റിംഗിനാണ് (OSAT) നിർദ്ദിഷ്ട സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംയുക്ത സംരംഭത്തിൽ സിജി പവർ 92.34 ശതമാനവും റെനെസാസ് ഇലക്ട്രോണിക്സ് അമേരിക്ക, സ്റ്റാർസ് മൈക്രോ ഇലക്ട്രോണിക്സ് എന്നിവയ്‌ക്ക് യഥാക്രമം 6.76 ശതമാനവും 0.9 ശതമാനവും ഓഹരിയുണ്ടാകും.
ടവർ സെമികണ്ടക്ടറും സിജി പവറും രാജ്യത്ത് പ്ലാന്റ് ആരംഭിക്കുന്നതൊടെ ആഗോള സെമി കണ്ടക്ടർ വിപണിയിൽ സുപ്രധാന സ്ഥാനം ഇന്ത്യയ്‌ക്ക് കൈവരും. ഫോക്സ്‌കോണും വേദാന്തയും പോലുള്ള കമ്പനികളും ഇന്ത്യയിൽ യൂണിറ്റ് സ്ഥാപിക്കാൻ രംഗത്തുണ്ട്.