തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് നിർമ്മാണത്തിൽ തിരുവനന്തപുരം കോർപ്പറേഷനെ പരോക്ഷമായി വിമർശിച്ച കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം തേടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സിപിഎം ഭരണത്തിലിരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിമർശനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടിയത്. വിഷയത്തിൽ തെറ്റുപറ്റിയെന്നും ജനങ്ങളുടെ പരാതിയാണ് വേദിയിൽ ഉന്നയിച്ചതെന്നുമാണ് കടകംപള്ളിയുടെ വിശദീകരണം. കടകംപ്പള്ളിക്ക് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകി എന്ന വാർത്ത ചോർന്നതിലും സിപിഎം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനമാണ് കടകംപള്ളിക്കെതിരെ ഉയർന്നത്. അനാവശ്യ വിവാദത്തിനാണ് കടകംപള്ളി തിരികൊളുത്തിയതെന്നും ഭരണത്തിലിരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തിയെന്നുമാണ് വിമർശനം. മുതിർന്ന നേതാവിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണുണ്ടായതെന്നും പ്രശ്നം അതീവ ഗൗരവം ഉള്ളതെന്നും സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വിമർശനമുണ്ട്.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനും മന്ത്രി മുഹമ്മദ് റിയാസും നടത്തിയ പരോക്ഷ പ്രസ്താവനകളാണ് വിവാദമായത്. റോഡ് നിർമ്മാണത്തെ വിമർശിച്ച കടകംപള്ളിക്ക് കരാറുകാരെ തൊട്ടപ്പോൾ ചിലർക്ക് പൊള്ളിയെന്ന മറുപടിയാണ് മന്ത്രി മുഹമ്മദ് റിയാസ് നൽകിയത്. ഇരുവരുടെയും പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. പിന്നാലെ താനും റിയാസും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് പറഞ്ഞ് കടകംപള്ളി രംഗത്തെത്തിയിരുന്നു.