ന്യൂഡൽഹി: പഞ്ചാബിലെ 13 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം ഡൽഹിയിൽ കോൺഗ്രസിന് ആംആദ്മി പാർട്ടി വാഗ്ദാനം ചെയ്തത് 1 സീറ്റ്. ഒരു സീറ്റ് പോലും കോൺഗ്രസ് അർഹിക്കുന്നില്ല, എന്നാലും സഖ്യമായത് കൊണ്ട് ഒരു സീറ്റ് നൽകുന്നു എന്നായിരുന്നു ഓഫർ മുന്നോട്ടുവച്ച് ആംആദ്മി പരിഹസിച്ചത്. ദേശീയതലത്തിൽ സഖ്യത്തിലാണെങ്കിലും സംസ്ഥാന നേതൃത്വം ഇതിന് തയ്യാറാകാത്ത സ്ഥിതിയാണ്. പഞ്ചാബിലെ 13 സീറ്റുകളിലും ചണ്ഡീഗഡിൽ ഒരിടത്തും ആംആദ്മി മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ പ്രതിസന്ധി. 2019-ൽ ഡൽഹിയിലെ ഏഴ് സീറ്റുകളും ബിജെപി പിടിച്ചെടുത്തിരുന്നു. കോൺഗ്രസ് രണ്ടാം സ്ഥാനത്തും ആംആദ്മി മൂന്നാമതായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഇൻഡി മുന്നണിയിലെ സീറ്റ് വിഭജനത്തിൽ പ്രതിസന്ധി രൂക്ഷം. സീറ്റ് വിഭജന ചർച്ചയിൽ തെറ്റിപിരിയുന്ന സ്ഥിതിയാണ് ഇൻഡി മുന്നണിയിൽ. പല സംസ്ഥാനങ്ങളിലെയും പ്രാദേശിക കക്ഷികളുമായി ഒത്തുപോകാൻ സാധിക്കാത്ത സ്ഥിതിയാണ് കോൺഗ്രസിന്. ബംഗാൾ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾ സീറ്റ് വിഭജനത്തിലെ സ്വന്തം താത്പര്യങ്ങൾ ബലികഴിക്കാൻ തയ്യാറാകാതെ വന്നതോടെ മുന്നണി പ്രതിസന്ധിയിലാണ്. മുന്നണിയിൽ ആദ്യം അപസ്വരം മുഴങ്ങിയത് ബംഗാൾ മുഖ്യമന്ത്രി മമതയിൽ നിന്നാണ്. ബംഗാളിൽ കോൺഗ്രസിന് വെറും രണ്ട് സീറ്റാണ് തൃണമൂൽ വാഗ്ദാനം ചെയ്തത്. പിന്നാലെ പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് അറിയിച്ച് ആംആദ്മി കൂടി എത്തിയതോടെ മുന്നണി ശിഥിലമായ സ്ഥിതിയിലെത്തി.
രാജസ്ഥാനിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ വന്നതോടെ ഉത്തർപ്രദേശിലും സമാനമായ അന്തരീക്ഷം പ്രതീക്ഷച്ചാൽ മതി എന്ന് അഖിലേഷ് യാദവ് അറിയച്ചു. ഇത് മുന്നണിയുടെ കെട്ടുറപ്പിനെ സാരമായി ബാധിച്ചു. മുന്നണിക്ക് കനത്ത തിരിച്ചടി നൽകി സഖ്യം വിട്ട് ജെഡിയു എൻഡിഎ പാളയത്തിൽ അഭയം പ്രാപിച്ചതോടെ മുന്നണി തകർന്ന അവസ്ഥയായി. ഇവയ്‌ക്ക് പുറമേയാണ് ഡൽഹിയിലെ പുതിയ പ്രതിസന്ധി. ഏഴ് ലോക്സഭാ സീറ്റുകളിൽ ഒരെണ്ണം മാത്രമാണ് ആംആദ്മി പാർട്ടി കോൺഗ്രസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതോടെ മുന്നണിയുടെ സ്ഥിതി പരുങ്ങലിലായി.