തിരുവനന്തപുരം: നവകേരള സദസിന് പിന്നാലെ ജനങ്ങളുമായി ജനങ്ങളുമായി സംവദിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ പുത്തൻ പരിപാടി. മുഖാമുഖം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ വിവിധ മേഖലയിലുള്ളവരുമായാണ് മുഖ്യമന്ത്രി സംവദിക്കുക എന്നാണ് പ്രഖ്യാപനം. വിവിധ ജില്ലകളിൽ ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഒരു മിനിറ്റ് മുഖ്യമന്ത്രിയുമായി സംസാരിക്കാം. നവകേരള സദസിന്റെ മാതൃകയിൽ സ്‌പോൺസർഷിപ്പിലൂടെ പരിപാടികായി ജില്ലാ ഭരണകൂടം പണം കണ്ടെത്തണം. പരിപാടിയുടെ നടത്തിപ്പിനായുള്ള മാർഗരേഖ പൊതുഭരണവകുപ്പ് പുറത്തിറക്കി. നവകേരള സദസിന്റെ കണക്കുകൾ ഇതുവരെയും സർക്കാർ പുറത്തുവിട്ടില്ല.
വനിതകൾ, സാംസ്‌കാരിക പ്രവർത്തകർ, വനവാസി-ദളിത് വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, വിവിധ തൊഴിൽ മേഖലയിലുള്ളവർ, കാർഷിക മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായാണ് മുഖ്യമന്ത്രി സംവദിക്കുക. വിദ്യാർത്ഥികളുമായുള്ള സംവാദത്തോടെ ഫെബ്രുവരി 18ന് കോഴിക്കോട് പരിപാടിക്ക് തുടക്കമാകും. കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2000-തിലധികം വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം. ഒരാൾക്ക് മിനിറ്റ് വീതം ഒരു മണിക്കൂറാണ് പരിപാടിയിൽ പങ്കെടുക്കുന്നവർക്കു സംസാരിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. സംസാരിക്കാൻ കഴിയാത്തവർക്ക് കാര്യങ്ങൾ എഴുതി നൽകാം. ഇത് ഒരു പേജിൽ കവിയരുതെന്നും നിർദ്ദേശമുണ്ട്.