ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസയച്ച് ലോക്‌സഭാ പ്രിവിലേജ് കമ്മിറ്റി. ബംഗാൾ ബിജെപി അദ്ധ്യക്ഷനും എംപിയുമായ സുകാന്ത മജുംദാറിന്റെ പരാതിയെ തുടർന്നാണ് നടപടി. സന്ദേശ്ഖാലിയിൽ നടത്തിയ പ്രതിഷേധത്തിൽ പോലീസ് ക്രൂരമായാണ് താൻ ഉൾപ്പെടെയുള്ളവരെ നേരിട്ടതെന്നും പരാതിയിൽ പറയുന്നു. പോലീസുമായുള്ള ഉന്തിനും തള്ളിനുമിടെ ഗുരുതരമായി പരിക്കേറ്റ സുകാന്ത മജുംദാർ ആശുപത്രിയിൽ ചികിത്സയിലാണ്.
രാജീവ് കുമാർ ഐപിഎസ്, ഡിജിപി/ഐജിപി, ബസിർഹട്ട് എസ്പി ഹൊസൈൻ മെഹദി റഹ്‌മാൻ, അഡീഷണൽ എസ്പി പാർത്ഥ ഘോഷ് എന്നിവരോട് ഈ മാസം 19 ന് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രിവിലേജ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. -ലോക്സഭാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിൽ പറയുന്നു.
തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനും സംഘവും ബലം പ്രയോഗിച്ച് ഭൂമി കൈക്കലാക്കുകയും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിരയുന്ന ഷാജഹാൻ ഒളിവിലാണ്. ഷെയ്ഖ് ഷാജഹാനും ടിഎംസി ഗുണ്ടകളും നടത്തിയ കൊടും ക്രൂരതയിൽ സ്ഥലത്ത് കനത്ത പ്രതിഷേധമാണ് അലയടിക്കുന്നത്. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നെന്നും മുഖ്യമന്ത്രി മമതാ ബാനർജി രാജിവയ്‌ക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം.















