ന്യൂഡൽഹി: അമൃത്കാലിന്റെ ഭാഗാമാകാൻ കഴിയുന്നത് പുതിയ തലമുറയുടെ ഭാഗ്യമാണെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. കഴിഞ്ഞ പത്ത് വർഷങ്ങളായി ഭാരതത്തിലുണ്ടായ വികസനങ്ങൾ നാം നേരിൽ കണ്ടെന്നും അടിസ്ഥാനസൗകര്യ മേഖലയിൽ അതിശയകരമായ വികസനത്തിന് നാം സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ഹിന്ദു കോളേജിന്റെ 125-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിലെ എല്ലാ യുവാക്കളും ഇന്ന് ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് ജീവിക്കുന്നത്. സ്വാതന്ത്ര്യം കഴിഞ്ഞ് വർഷങ്ങളോളം അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് രാജ്യത്തെ ജനങ്ങൾ വലയുകയായിരുന്നു. എന്നാലിന്ന് അതിൽ നിന്നൊക്കെ ഒരുപാട് മാറ്റങ്ങൾ നരേന്ദ്രമോദി സർക്കാർ രാജ്യത്ത് കൊണ്ടുവന്നു. വെറും പത്ത് വർഷം കൊണ്ട് ഉയർന്ന സാമ്പത്തിക സ്ഥിതിയിലേക്ക് രാജ്യം കുതിച്ചുയർന്നു. ഇന്ന് ലോകസാമ്പത്തിക ശക്തികളിൽ അഞ്ചാം സ്ഥാനത്താണ് ഭാരതം. മൂന്നാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം ഉടൻ മാറും.
നിയമത്തോടുള്ള ബഹുമാനം ദേശീയതയോടുള്ള ബഹുമാനമാണ്. നിയമത്തോടുള്ള ആദരവ് ജനാധിപത്യത്തോടുള്ള ആദരവാണ്. നിയമത്തോട് എല്ലാവർക്കും എല്ലായ്പ്പോഴും ആദരവ് ഉണ്ടായിരിക്കണം. സ്വാതന്ത്ര്യ സമരത്തിന് സാക്ഷ്യം വഹിച്ചയിടമാണ് ഹിന്ദു കോളേജ്. സ്വാതന്ത്ര്യ സമരത്തിന് വേണ്ടി ധാരാളം പ്രവർത്തനങ്ങൾ കോളേജിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.















