ചണ്ഡീഗഡ്: രാജ്യത്തിന്റെ വികാരത്തെ മാനിക്കാതെ രാമക്ഷേത്ര നിർമ്മാണം കോൺഗ്രസ് വൈകിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീരാമ ഭഗവാനെ വെറുമൊരു സാങ്കൽപ്പിക കഥാപാത്രമായാണ് കോൺഗ്രസ് കണ്ടിരുന്നത്. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് കോൺഗ്രസ് ആഗ്രഹിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഹരിയാനയിലെ റെവാരി ജില്ലയിൽ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അയോദ്ധ്യയിൽ മഹത്തായ രാമക്ഷേത്രം നിർമ്മിക്കണമെന്ന് രാജ്യം ആഗ്രഹിച്ചു. ഇന്ന് രാജ്യം മുഴുവൻ കാണുന്നത് മഹത്തായ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ട രാംലല്ലയെയാണ്. ശ്രീരാമ ഭഗവാൻ സാങ്കൽപ്പികമാണെന്ന് കരുതിയിരുന്ന കോൺഗ്രസുകാർ ഒരിക്കലും രാമക്ഷേത്രം ആഗ്രഹിച്ചിരുന്നില്ല. രാജ്യത്തിന്റെ വികാരത്തിനൊപ്പം കോൺഗ്രസ് നിന്നില്ല. ക്ഷേത്രം നിർമ്മിക്കപ്പെട്ടതിന് പിന്നാലെ രാമൻ സാങ്കൽപ്പികമായിരുന്നു എന്ന് വിശ്വസിച്ചിരുന്ന കോൺഗ്രസുകാർ ജയ് ശ്രീറാം വിളിക്കാനും ആരംഭിച്ചു’- പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിന്റെ വിശ്വാസ്യത ആഗോള തലത്തിൽ വർദ്ധിപ്പിക്കാൻ ആവശ്യമായതെല്ലാം തന്റെ സർക്കാർ ചെയ്തുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഭാരതത്തിനുണ്ടായ മാറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു. രേവാരിയിൽ 9750 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്. രേവാരിയിൽ പുതിയ എയിംസിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. എംയിസ് യാഥാർത്ഥ്യമാകുന്നതോടെ മികച്ച ചികിത്സയ്‌ക്കൊപ്പം വലിയ തൊഴിലവസരങ്ങളും ഉണ്ടാകുമെന്ന് നരേന്ദ്രമോദി ഉറപ്പ് നൽകി.