കാസർകോട് : ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ആവിക്കരയിലാണ് സംഭവം. കാഞ്ഞങ്ങാടിന് സമീപം വാച്ച് റിപ്പയറിംഗ് കട നടത്തുന്ന സൂര്യപ്രകാശ് (62), ഭാര്യ ഗീത, അമ്മ ലീല എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയ്‌ക്കും അമ്മക്കും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സൂര്യപ്രകാശ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രഥമിക നിഗമനം.
പുലർച്ചയോടെ സൂര്യപ്രകാശ് എറണാകുളത്ത് താമസിക്കുന്ന മകൻ അജയ്പ്രകാശിനെ ഫോണിൽ വിളിച്ചിരുന്നു. അമ്മയും അമ്മൂമ്മയും പോയെന്നും ഞാനും പോവുകയാണെന്നും സൂര്യപ്രകാശ് മകനോട് പറഞ്ഞു. പിന്നീട് തിരിച്ച് വിളിച്ചെങ്കിലും സൂര്യപ്രകാശ് ഫോൺ എടുത്തില്ല. തുടർന്ന് മകനാണ് ബന്ധുക്കളെ കാര്യമറിയിക്കുകയായിരുന്നു. രാവിലെ ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോൾ മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വീട്ടിലെ കിടപ്പുമുറിയിലാണ് ഗീതയുടേയും ലീലയുടേയും മൃതദേഹം കണ്ടെത്തിയത്. അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സൂര്യപ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് സൂര്യപ്രകാശിന്റെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. ഇവർക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് കുറിപ്പിൽ പറയുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.