ശ്രീനഗർ: ഡ്രോണുകൾ, പാരാഗൈഡുകൾ, റിമോർട്ട് നിയന്ത്രിത മൈക്രോ ലൈറ്റുകൾ എന്നിവയ്‌ക്ക് ജമ്മുവിൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. 20 ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജമ്മു ജില്ലാ മജിസ്‌ട്രേറ്റ് സച്ചിൻ കുമാർ വൈശ്യ അറിയിച്ചു.
‘ഫെബ്രുവരി 20 വരെ ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കും. ഡ്രോണുകൾ, റിമോട്ട് കൺട്രോൾഡ് മൈക്രോ ലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാഗ്ലൈഡറുകൾ, പാരാ മോട്ടോറുകൾ, ഹാൻഡ് ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും’ മജിസ്‌ട്രേറ്റ് പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.
തീവ്രവാദികളുടെയും ദേശവിരുദ്ധ ശക്തികളേയും പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. വിഐപി സന്ദർശന സമയങ്ങളിൽ സുരക്ഷാ സേന നടത്തുന്ന പരിശോധനകളടക്കം പൂർത്തിയായി. പ്രതിരോധ, അർദ്ധസൈനിക വിഭാഗങ്ങളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.