തിരുവനന്തപുരം: ദിവ്യാംഗരായ കുട്ടികളോട് വിവേചനം തുടർന്ന് സംസ്ഥാന സർക്കാർ. കുട്ടികൾക്ക് പരീക്ഷാ ആനുകൂല്യം നൽകുന്നതിന് കേന്ദ്ര സർക്കാർ വിജ്ഞാപന പ്രകാരം ഭിന്നശേഷി കമ്മീഷണറേറ്റ് നിശ്ചയിച്ച മാനദണ്ഡങ്ങൾ അംഗീകരിക്കില്ലെന്ന വാശിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ്. ദിവ്യാംഗർക്കായുള്ള ഏകീകൃത തിരിച്ചറിയൽ കാർഡാണ് (യുണിക് ഡിസെബിലിറ്റി ഐഡി കാർഡ്) ആധികാരിക രേഖയായി കമ്മീഷണറേറ്റ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റാണ് ആധികാരിക രേഖയായി വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടുന്നത്. ഇതിന് പിന്നാലെ മെഡിക്കൽ സർട്ടിഫിക്കറ്റിനായി നെട്ടോട്ടമോടുകയാണ് ദിവ്യാംഗരും രക്ഷിതാക്കളും.
2023 ഒക്ടോബർ 28-നാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്ന ദിവ്യാംഗർക്കായുള്ള പൊതു നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. കാഴ്ച-ശ്രവണ വൈകല്യം, ബൗദ്ധിക വെല്ലുവിളികൾ, മസ്തിഷ്ക വൈകല്യമടക്കം 21 തരം വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പരീക്ഷാനുകൂല്യങ്ങൾ ലഭിക്കുന്നതിന് 40 ശതമാനമോ അതിലധികമോ വൈകല്യമുണ്ടെന്ന് തെളിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം. മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയ്‌ക്കും ഇതുതന്നെയാണ് മാനദണ്ഡമായി നിശ്ചയിച്ചിട്ടുള്ളത്.
ഇതിന് പിന്നാലെ നവംബറിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ കോടതിയിൽ ഐരൂർ സ്വദേശിയായ വി.എസ് മഞ്ജു ഹർജി നൽകിയിരുന്നു. കേസ് പരിഗണിച്ച കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ വ്യക്തമായ നിർദ്ദേശം വിദ്യാഭ്യാസ അധികൃതർക്ക് നൽകി. കൃത്യമായ പരിശോധന നടത്തി ദിവ്യാംഗർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകിയിട്ടും അത് അംഗീകരിക്കാതെ വീണ്ടും മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിലെ അനൗചിത്യം ആരോഗ്യവകുപ്പ് അധികൃതരും കോടതിയിൽ വ്യക്തമാക്കി.
2021 ജൂൺ ഒന്ന് മുതൽ ഭിന്നശേഷി കുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ആധികാരിക രേഖയായി ഏകീകൃത തിരിച്ചറിയൽ കാർഡ് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കാർഡ് ഇല്ലാത്തവർക്ക് മാത്രമാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് ബാധകം. തിരിച്ചറിയൽ കാർഡോ ഭിന്നശേഷി സർട്ടിഫിക്കറ്റോ കൈവശമുള്ളവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ടതില്ലെന്ന് ചട്ടം നിലനിൽക്കെയാണ് കുട്ടികളെയും രക്ഷിതാക്കളെയും വിദ്യാഭ്യാസ വകുപ്പ് വലയ്‌ക്കുന്നത്.















