നിഗൂഢതകൾ തേടിയുള്ള മനുഷ്യന്റെ യാത്രകൾ ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. മായ കാഴ്ചകൾ എന്നും നമ്മെ മാസ്മരിക ലോകത്തിലെത്തിക്കുന്നതാണ്. ചുറ്റും ഒന്ന് കണ്ണോടിച്ചാൽ പ്രകൃതി എന്ന വിസ്മയം നമുക്ക് മുന്നിൽ തീർത്തിരിക്കുന്ന മായാവാലയങ്ങൾ ഓരോന്നായി കാണാം. ഇതിൽ പലതിനും ഇന്നും ശാസ്ത്ര ലോകത്തിന് ഉത്തരം ലഭിക്കാത്താണ്. അത്തരത്തിൽ ഗവേഷക സമൂഹത്തെ പോലും ഞെട്ടിച്ച ഒരു തടാകത്തെ കുറിച്ച് അറിഞ്ഞാലോ..
നട്രോൺ തടാകം! ആഫ്രിക്കയിലെ ടാൻസാനിയയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം സോഡാ തടാകം എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. 2013ൽ ഫോട്ടോഗ്രാഫർ ആയ നിക്ക് ബ്രാൻഡാണ് അദ്ദേഹത്തിന്റെ ക്യാമറ കണ്ണുകൾ ഒപ്പിയ ചിത്രങ്ങളിലൂടെ ഈ തടാകത്തിന്റെ നിഗൂഢത ലോകത്തിനു മുൻപിൽ ആദ്യമായി എത്തിച്ചത്. കൗതുകം ഉണർത്തുന്ന ചിത്രങ്ങളായിരുന്നു അവ. ബർമുഡ ട്രയാംഗിൾ പോലെ പക്ഷികളെയും മൃഗങ്ങളെയും ഇതിലെ വെള്ളത്തിലേക്ക് ആകർഷിക്കാനുള്ള കഴിവ് ഈ തടത്തിനുണ്ട്. എന്നാൽ ഇതിൽ അകപ്പെട്ട പക്ഷികളും മൃഗങ്ങളും പിന്നീട് കല്ലുകൾ പോലെയാവുന്ന പ്രതിഭാസമാണ് എല്ലാവരെയും ഞെട്ടിച്ചത്.
ലോകത്തിലെ തന്നെ ഏറ്റവും കട്ടി കൂടിയ ത്വക്ക് ഉള്ള പക്ഷികളാണ് ഫ്‌ളമിങ്ങുകൾ. ഇത്തരം പക്ഷികൾക്ക് പോലും വളരെ കുറച്ചു നേരം മാത്രമേ ഈ തടാകത്തിൽ അതി ജീവിക്കാൻ സാധിക്കുകയുള്ളു.. മനുഷ്യനെ പോലെ കനം കുറഞ്ഞ നേർത്ത ത്വക്കുള്ള ജീവികൾ ഇതിൽ അകപ്പെട്ടാൽ ശരീരം പൊള്ളി ഉരുകിയൊലിക്കാൻ തുടങ്ങുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുലത്തൽ.
ഈ പ്രദേശത്ത് പെയ്യുന്ന മഴയുടെ അളവ് അനുസരിച്ചാണ് ഇതിലെ ആൽക്കലൈൻ ഘടങ്ങൾ മാറുന്നത്. തടാകത്തിലെ ക്ഷാരാംശം 12PH ൽ കൂടുതലാണെന്നാണ് കണ്ടെത്തലുകൾ. ബാക്ടീരിയകൾ തിങ്ങി നിറഞ്ഞതിനാൽ തന്നെ നട്രോൺ തടാകത്തിലെ ജലം കടും ചുവപ്പ് നിറത്തിലാണ് കാണപ്പെടുന്നത്. മൃഗങ്ങളും പക്ഷികളും ഈ തടാകത്തിൽ അകപ്പെടുമ്പോൾ ഇതിലടങ്ങിയിരിക്കുന്ന കാത്സ്യ ലവണങ്ങൾ മൃഗങ്ങളുടെ ശരീരത്തിൽ പ്രവേശിച്ച് കോശങ്ങളിൽ അടിഞ്ഞു കൂടാൻ തുടങ്ങുന്നു. കാത്സിഫിക്കേഷൻ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഇങ്ങനെ അടിഞ്ഞു കൂടുന്ന ലവണങ്ങൾ മൂലം ഇതിൽ അകപ്പെടുന്ന മൃഗങ്ങൾക്ക് അതിജീവനത്തിനുള്ള സാധ്യത കുറയുന്നു. പിന്നീട് കല്ലുകൾ പോലെ ഈ മൃഗങ്ങൾ ജലത്തിന്റെ ഉപരിത്തലത്തിൽ പൊങ്ങി കിടക്കും. സമീപത്തായി സ്ഥിതി ചെയ്യുന്ന അഗ്‌നി പർവ്വതത്തിന്റെ രാസപ്രവർത്തനങ്ങളാണ് ഈ തടാകത്തിലെ ജലത്തിന്റെ രാസപ്രവർത്തനങ്ങൾക്ക് കാരണമെന്നാണ് ശാസ്ത്ര ലോകം കരുതുന്നത്.