ലണ്ടൻ: ലോകപ്രശസ്ത ചോക്ലേറ്റ് ബ്രാൻഡായ കിറ്റ്കാറ്റിന്റെ 12 ടൺ സ്റ്റോക്ക് യൂറോപ്പിൽ മോഷണം പോയ വാർത്ത വെറുമൊരു ഏപ്രിൽ ഫൂൾ തമാശയാണെന്ന് കരുതിയവർക്ക് മുന്നിൽ, ഇത് ഗൗരവകരമായ മോഷണമാണെന്ന് കമ്പനി സ്ഥിരീകരിച്ചു. കള്ളനെ പിടികൂടാനും ചോക്ലേറ്റ് കണ്ടെത്താനുമായി ഇപ്പോൾ കമ്പനി തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.
ലക്ഷക്കണക്കിന് കിറ്റ്കാറ്റ് ചോക്ലേറ്റുകളാണ് ട്രക്കിനൊപ്പം അപ്രത്യക്ഷമായത്. ഈ ചോക്ലേറ്റുകൾ എവിടെയെങ്കിലും അനധികൃതമായി വിൽക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കമ്പനി “Stolen Chocolates Tracker” എന്ന പേരിൽ ഒരു ഡിജിറ്റൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് തങ്ങൾ വാങ്ങുന്ന ചോക്ലേറ്റ് മോഷണം പോയ ബാച്ചിൽ പെട്ടതാണോ എന്ന് ഇതിലൂടെ പരിശോധിക്കാം.
ആദ്യഘട്ടത്തിൽ ഇതൊരു നൂതനമായ പരസ്യ തന്ത്രമാണെന്ന് പലരും കരുതിയിരുന്നു. എന്നാൽ ഏകദേശം 12,000 കിലോഗ്രാം ചോക്ലേറ്റ് നഷ്ടപ്പെട്ടത് നിസ്സാരമായി കാണാനാവില്ലെന്ന് ബ്രാൻഡ് അറിയിച്ചു. “ഹാവ് എ ബ്രേക്ക്” എന്ന പരസ്യവാചകം കള്ളന്മാർ അന്വർത്ഥമാക്കി എന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം. കിറ്റ്കാറ്റ് മോഷണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. കേരള ടൂറിസവും സോമാറ്റോ അടക്കമുള്ള മറ്റ് വൻകിട കമ്പനികളും രസകരമായ പോസ്റ്റുകളുമായി സോഷ്യൽ മീഡിയകളിൽ ഇടംപിടിച്ചു.















