ലക്നൗ : മുസാഫർനഗറിൽ ടൈം ബോംബ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പോലീസ് തേടുന്ന ഇമ്രാന പിടിയിലായി . കഴിഞ്ഞ ദിവസമാണ് ജാവേദ് ഷരീഫിനെ ബോംബുകളുമായി പോലീസ് പിടികൂടിയത്. ബോംബുകൾ നിർമ്മിച്ചത് ഇമ്രാന പറഞ്ഞിട്ടാണെന്ന് ജാവേദ് യുപി എസ് ടി എഫിനോട് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിൽ നിന്നാണ് ഇമ്രാനയെ പോലീസ് അറസ്റ്റ് ചെയ്തത് . ചോദ്യം ചെയ്യൽ തുടരുകയാണ്. എസ്ടിഎഫിന് പിന്നാലെ ഡൽഹി ഐബി സംഘവും ഇമ്രാനയെ ചോദ്യം ചെയ്യും. 15 വർഷം മുമ്പ് വരെ ചൂളയിൽ കൂലിപ്പണി ചെയ്തിരുന്ന ഇമ്രാനയ്‌ക്ക് ഇന്ന് നിരവധി വീടുകളും പ്ലോട്ടുകളും ഉണ്ട്. കൂടാതെ, വിലകൂടിയ കാറുകളിലും മറ്റുമാണ് ഇമ്രാനയുടെ യാത്ര.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നാൽ ആ സമയത്ത് ഉപയോഗിക്കാനാണ് ബോംബുകൾ നിർമിച്ചതെന്നാണ് വിവരം. ഡൽഹിയിൽ നിന്നുള്ള ഒരാളുടെ നിർദേശപ്രകാരമാണ് ഇമ്രാന ഇത്തരമൊരു ഉത്തരവ് നൽകിയതെന്നാണ് സൂചന. ഈ വ്യക്തി ആരാണെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കും.
ഇമ്രാനയ്‌ക്ക് പിന്നിൽ ഏതൊക്കെ സംഘടനകളാണെന്നും അവരുടെ ഉദ്ദേശം എന്താണെന്നും പരിശോധിച്ചുവരികയാണ്. ഇതിനുപുറമെ, ഇമ്രാനയും ജാവേദും എങ്ങനെ പരസ്പരം ബന്ധപ്പെട്ടുവെന്നും അന്വേഷിക്കും. ജാവേദിനെ അറസ്റ്റ് ചെയ്തതു മുതൽ ഇമ്രാനയ്‌ക്കായി എസ്ടിഎഫും പോലീസും തിരച്ചിൽ നടത്തിവരികയായിരുന്നു. ഷാംലി ജില്ലയിലെ താമസക്കാരിയാണ് ഇമ്രാന . എന്നാൽ മുസ്‌ലിം ആധിപത്യമുള്ള മുസാഫർനഗറിലെ ഖലാപ്പർ പ്രദേശത്താണ് ഇപ്പോൾ താമസിച്ചിരുന്നത്.