വയനാട്: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ. കബനി പുഴ കടന്ന ആന പെരിക്കല്ലൂരിൽ എത്തി. മുള്ളൻകൊല്ലി പഞ്ചായത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
കഴിഞ്ഞ പത്ത് ദിവസമായി ദൗത്യസംഘത്തെ വട്ടം കറക്കുകയാണ് ബേലൂർ മഖ്ന. കഴിഞ്ഞ ദിവസം ആനപ്പാറ-കാട്ടികുളം-ബാവലി റോഡിന്റെ ഒരു കിലോമീറ്ററോളം ഉള്ളിലായി ആനയുടെ സിഗ്നൽ ലഭിച്ചിരുന്നു. എന്നാൽ കാട്ടാന കാടിറങ്ങാതിരുന്നത് സംഘത്തെ വലച്ചു. ഇതിനിടെയാണ് ആന വീണ്ടും ജനവാസ മേഖലയിൽ എത്തിയിരിക്കുന്നത്.
റോഡിയോ കോളർ സിഗ്നലുകൾ അടിസ്ഥാനമാക്കിയാണ് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ നിരീക്ഷിച്ചിരുന്നത്. ഫെബ്രുവരി 11-നാണ് മയക്കുവെടി ദൗത്യം ആരംഭിച്ചത്. പത്ത് ദിവസം പിന്നിട്ടിട്ടും ആനയെ പിടികൂടാൻ സാധിക്കാത്തത് വിമർശനം ഉയർത്തുന്നുണ്ട്.