തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകൾ നടത്താൻ പണമില്ലാത്തതിനാൽ ബദൽ മാർഗം തേടുകയാണ് വിദ്യാഭ്യാസവകുപ്പ്. നിത്യചെലവിനുള്ള ഫണ്ട് ഉപയോഗിച്ച് പരീക്ഷകൾ നടത്താൻ ഉത്തരവിട്ടു. സർക്കാരിൽ നിന്ന് പണം ലഭിക്കുന്ന മുറയ്‌ക്ക് സ്കൂളുകൾക്ക് ചെലവാകുന്ന തുക തിരികെ നൽകുമെന്നും ഉത്തരവിലുണ്ട്.
സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്കായുള്ള പിഡി അക്കൗണ്ടിൽ നിന്ന് പണമെടുക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പരീക്ഷ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും സർക്കാരിന് കത്ത് അയച്ചിരുന്നു. ഇത് പ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. 2022-23 അദ്ധ്യയന വർഷം പരീക്ഷ നടത്തിപ്പിന് ചെലവായ 44 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കുടിശികയുള്ളത്. ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിൽ 21 കോടി രൂപയും വിഎച്ച്എസ്ഇക്ക് 11 കോടി രൂപയും എസ്എസ്എൽസി ഐടി പരീക്ഷയ്‌ക്ക് 12 കോടി രൂപയും ചെലവായിരുന്നു. ഇത് നൽകാനുള്ളതിനാലാണ് ബദൽ മാർഗം തേടുന്നത്.















