തിരുവനന്തപുരം: വീട്ടിൽ പ്രസവമെടുത്തതിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മണക്കാട് സ്വദേശി നയാസിനെ നേമം പോലീസാണ് അറസ്റ്റ് ചെയ്തത്. മനപൂർവമല്ലാത്ത നരഹത്യ, ഗർഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
നയാസിന്റെ ഭാര്യ പാലക്കാട് സ്വദേശിനി ഷമീറയും നവജാതശിശുവുമാണ് പ്രസവത്തെത്തുടർന്ന് മരിച്ചത്. വീട്ടിൽവെച്ച് പ്രസവമെടുക്കാൻ ശ്രമിച്ചതാണ് ഇരുവരുടെയും മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അക്യുപങ്ചർ ചികിത്സയിലൂടെയാണ് ഇയാൾ ഭാര്യയുടെ പ്രസവമെടുത്തത്. എന്നാൽ ഇതിനിടെ അമിതമായി രക്തസ്രാവമുണ്ടാവുകയും ബോധരഹിതയാവുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഗർഭാവസ്ഥയിലായിട്ടും ആശുപത്രിയിൽ ചികിത്സ നടത്താൻ നയാസ് അനുവദിക്കുന്നില്ലെന്ന് ഷമീറ ബീവി പറഞ്ഞിരുന്നതായി അയൽവാസികൾ പറയുന്നു. ഇതിന് പിന്നാലെ ഇവർ ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ചു. ആരോഗ്യ പ്രവർത്തകരും കൗൺസിലറും വീട്ടിൽ എത്തിയെങ്കിലും ഇവരോട് സംസാരിക്കാൻ ഷമീറാ ബീവിയെ നയാസ് അനുവദിച്ചില്ല. വിവരങ്ങൾ നൽകാനും തയ്യാറായില്ല. ഇവരെ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നും പരാതിയുണ്ട്. തന്റെ ഭാര്യയുടെ കാര്യം താൻ നോക്കിക്കൊള്ളാമെന്നും യുട്യൂബ് വഴി പ്രസവം നടത്തുമെന്നും പറഞ്ഞതായും കൗൺസിലർ പറഞ്ഞു.















