ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകരും മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. വന്യജീവികളും മനുഷ്യരും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
23 -22 കാലഘട്ടത്തിൽ വനവുമായി ബന്ധപ്പെട്ട വിഷയത്തിനായി 15.82 കോടി കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയിരുന്നു. വനം വകുപ്പിന് ആധുനികവൽക്കരിക്കാനുള്ള നടപടികൾ ഉണ്ടാകും. 1992-ലെ വന്യജീവി സംരക്ഷണ നിയമത്തിന് ഭേദഗതി ആവശ്യമില്ല. അക്രമകാരികളായ വന്യമൃഗങ്ങളെ പിടികൂടുന്നതിനുള്ള ഉത്തരവിറക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡിന് അനുവാദം നൽകിയിട്ടുണ്ട്. അതിനാൽ നിയമം ഭേദഗതി ചെയ്യേണ്ട ആവശ്യമില്ലെന്നും ഭൂപേന്ദർ യാദവ് പറഞ്ഞു.
കഴിഞ്ഞ ദിവസം വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് കേന്ദ്രമന്ത്രി സന്ദർശിച്ചിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളുടെ സാഹചര്യത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അടിയന്തരയോഗം ചേർന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി സന്ദർശനം നടത്തിയത്.