തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ള വിതരണം സുഗമമമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുമെന്നറിയിച്ച് കേരളാ വാട്ടർ അതോറിറ്റി. പൊങ്കാല ഇടുന്ന ഇടങ്ങളിൽ താത്കാലികമായി 1,390 കുടിവെള്ള ടാപ്പുകളും ആറ്റുകാൽ മേഖലയിൽ 50 ഷവറുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. അടിയന്തര അറ്റകുറ്റപ്പണി സംവിധാനമായ ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.
കുടിവെള്ള വിതരണത്തിനായി വെൻഡിംഗ് പോയിന്റുകൾ പിടിപി നഗറിലും വെള്ളയമ്പലത്തും സജ്ജമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഐരാണിമുട്ടം ജല സംഭരിണക്കടുത്തും പൊങ്കാല പ്രമാണിച്ച് താത്കാലിക വെൻഡിംഗ് പോയിന്റ് സജ്ജമാക്കി. ആറ്റുകാലിൽ രണ്ടും എം എസ് കെ നഗർ, കൊഞ്ചിറവിള കുര്യാത്തി സ്‌കൂൾ പരിസരപ്രദേശങ്ങളിലും ഫയർഹൈഡ്രന്റുകൾ ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി 24, 25 തീയതികളിൽ കുടിവെള്ള സംബന്ധമായ മേൽനോട്ടത്തിനും അടിയന്തര പ്രവർത്തനങ്ങൾക്കുമായി കുര്യാത്തി, കരമന, പി.ടി.പി.നഗർ, വെള്ളയമ്പലം, കവടിയാർ , പോങ്ങുംമൂട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ അസി.എൻജിനീയർ അടങ്ങുന്ന സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. പരാതികൾക്കും അന്വേഷണങ്ങൾക്കുമായി വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറായ 1916-ൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.