240 ദശലക്ഷം വർഷം പഴക്കമുള്ള ചൈനീസ് ഡ്രാഗണിന്റെ ഫോസിൽ കണ്ടെത്തി സ്കോട്ട്ലൻഡിലെ ശാസ്ത്രജ്ഞർ. 16 അടി നീളമുള്ള ഫോസിൽ ട്രയാസിക് കാലഘട്ടത്തിലെ ഒരു ജല ഉരഗത്തിൻ്റേതാണ്. ഈ ഇനത്തെ ഡൈനോസെഫലോസോറസ് ഓറിയൻ്റാലിസ് എന്നാണ് വിളിക്കുന്നത്. ഒരു അന്താരാഷ്‌ട്ര സംഘമാണ് ഈ കണ്ടുപിടുത്തം നടത്തി സ്‌കോട്ട്‌ലൻഡിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം തെക്കൻ ചൈനയിലെ ഗ്വിഷൗ പ്രവിശ്യയിലാണ് ഫോസിൽ കണ്ടെത്തിയിരിക്കുന്നത്.
ഈ ഫോസിൽ വളരെ വിചിത്രമായ ഒരു ഉരഗത്തിൻ്റേതാണെന്ന് സ്കോട്ട്ലൻഡിലെ ശാസ്ത്രജ്ഞന്മാരുടെ ടീമിൽ ഉൾപ്പെട്ട ഡോക്ടർ നിക്ക് ഫ്രേസർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘ഇതിന് ഫ്ലിപ്പർ പോലുള്ള കൈകാലുകളുണ്ടായിരുന്നു. ശരീരവും വാലും കൂടിച്ചേർന്നതിനേക്കാൾ നീളമുണ്ട് കണ്ടെത്തിയ ഡ്രാഗണിന്റെ കഴുത്തിന്. ഈ കണ്ടുപിടുത്തം ട്രയാസിക്കിന്റെ വിചിത്രത വ്യക്തമാക്കുന്നതാണ്. ഓരോ തവണയും ഞങ്ങൾക്ക് പുതിയത് പലതും ഇത്തരത്തിൽ കണ്ടെത്താൻ കഴിയുന്നു’- നിക്ക് ഫ്രേസർ പറഞ്ഞു.
മധ്യ ട്രയാസിക് കാലഘട്ടത്തിലെ സമുദ്ര ഉരഗമായ ടാനിസ്‌ട്രോഫിയസ് ഹൈഡ്രോയ്‌ഡിനോട് സാമ്യമുള്ളതാണ് പുതുതായി കണ്ടെത്തിയ ഡ്രാഗൺ. രണ്ട് ജന്തുക്കളും ഒരേ വലിപ്പമുള്ളവയാണ്. മാത്രമല്ല ഇവയുടെ തലയോട്ടിയുടെ സവിശേഷതകളും സമാനമാണ്. അതിൽ ഒരു ഫിഷ്-ട്രാപ്പ് തരത്തിലുള്ള ദന്തങ്ങൾ ഉൾപ്പെടുന്നു. കഴുത്തിലും ശരീരത്തിലും നിരവധി കശേരുക്കളും കാണാം. പാമ്പിനെപ്പോലെയുള്ള രൂപമാണ് ഇവയ്‌ക്ക്. ചരിഞ്ഞ കൈകാലുകളും ആമാശയ ഭാഗത്തെ രൂപവും ഈ ഉരഗത്തെ സാമുദ്രിക ജീവിതശൈലിയുമായി പൊരുത്തപ്പെടുത്തുന്നുണ്ട്.
സ്‌കോട്ട്‌ലൻഡ്, ജർമ്മനി, അമേരിക്ക, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഡ്രാഗണിന്റെ ഫോസിൽ കണ്ടെത്തിയ സംഘത്തിലുണ്ട്. ബെയ്ജിംഗിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെർട്ടെബ്രേറ്റ് പാലിയൻ്റോളജി ആൻഡ് പാലിയോആന്ത്രോപ്പോളജിയിൽ പത്ത് വർഷത്തോളം അവർ ഫോസിലിനെ കുറിച്ച് പഠിച്ച ശേഷമാണ് ഇത് പരസ്യമാക്കിയത്. ‘എർത്ത് ആൻഡ് എൻവയോൺമെൻ്റൽ സയൻസ്: ട്രാൻസാക്ഷൻസ് ഓഫ് ദി റോയൽ സൊസൈറ്റി ഓഫ് എഡിൻബർഗ്’ എന്ന ജേണലിൽ പുതിയ ഫോസിലിനെ സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.