തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണമെന്നാണ് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകി ഇന്റലിജൻസ് വിഭാഗം. സംസ്ഥാനത്ത് നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്. വർഗീയവാദികൾ, ഗുണ്ടകൾ, ക്രിമിനൽ കേസുകളിലെ പ്രതികൾ എന്നിവരെ നീരീക്ഷിക്കാനുള്ള സംവിധാനം ശക്തിപ്പെടുത്തണമെന്നാണു പ്രധാന ശുപാർശ.
സ്‌പെഷ്യൽ ബ്രാഞ്ചിലേക്ക് അടിയന്തിരമായി 12 സിഐ, 22 എസ്‌ഐ, 45 സീനിയർ സിവിൽ പോലീസ് ഓഫീസർ എന്നിവരെ നിയമിക്കണം.സാങ്കേതിക വിദ്യയിലധിഷ്ഠിധമായ ഇന്റലിജൻസ് സംവിധാനവും ശക്തിപ്പെടുത്തണം. ഡാർക്വെബ്, ക്രിപ്‌റ്റോകറൻസി, സമൂഹമാദ്ധ്യമങ്ങളിലെ നിരീക്ഷണം എന്നിവയ്‌ക്കായി ആധുനിക സോഫ്റ്റ്വെയറുകൾ വാങ്ങണം. വസ്തുതകൾ പരിശോധിക്കാനായി എഐ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സോഫ്റ്റ്വെയറുകൾ ഉപയോഗിക്കണം.
വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണം. ഭീകരവാദികൾ തീരദേശ മേഖലയിലൂടെ സംസ്ഥാനത്തേക്ക് കടന്നുവരാൻ സാധ്യതയുള്ളതിനാലാണ്. കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി പ്രത്യേക ടീമിനെ ചുമതലപ്പെടുത്തണം. സുരക്ഷ മുൻനിർത്തി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലുള്ള വിവരശേഖരണം ശക്തിപ്പെടുത്തണമെന്നും ഇന്റലിജൻസ് ശുപാർശ ചെയ്തു.