ന്യൂഡൽഹി: രാജ്യത്തെ അച്ചടി മാദ്ധ്യമങ്ങൾ മുന്നോട്ട് തന്നെയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ദിനപത്രങ്ങളുടെ എണ്ണത്തിലും പ്രചാരത്തിലും വൻ വർദ്ധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. 2021-ൽ 10,038 പത്രങ്ങളാണ് രാജ്യത്തൊട്ടാകെ പ്രസിദ്ധീകരിച്ചത്. എന്നാൽ 2022-23 ൽ 114 എണ്ണം വർദ്ധിച്ച് 10,152 ആയി. കേന്ദ്ര വാർത്ത മന്ത്രാലയത്തിന്റെ ‘പ്രസ് ഇൻ ഇന്ത്യ’ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പത്രത്തിന് പുറമേ ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കും പ്രചാരമേറുകയാണ്. 2021-ൽ 2,318 എണ്ണം ആയിരുന്നുവെങ്കിൽ ഇന്ന് ഇത് 1,48,363 എണ്ണമാണ്. ദിനപത്രങ്ങളുടെ പ്രചാരം 22,57,26,209 ആയിരുന്നത് 23,22,92,405 ആയി വർദ്ധിച്ചു. അതായത് 2.91 ശതമാനത്തിന്റെ വർദ്ധന. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഹിന്ദിയിലാണ്. 4496 എണ്ണം. രണ്ടാം സ്ഥാനത്ത് ഉറുദു (1123). ഏറ്റവും കൂടുതൽ പ്രസിദ്ധീകരണങ്ങളും ഹിന്ദിയിലാണ്. 16,782 എണ്ണം. മറാത്തി (2753), ഇംഗ്ലീഷ് (2443), തെലുഗു (2279), ഗുജറാത്തി (874), ബംഗാളി (536), ഒഡിയ (426) തുടങ്ങിയവയാണ് പിന്നിടുള്ള സ്ഥാനങ്ങളിൽ. 127 പത്രങ്ങളുമായി ഒൻപതാം സ്ഥാനത്താണ് മലയാളം.
പ്രസിദ്ധീകരണങ്ങളിലും ഹിന്ദിയാണ് മുൻപിൽ. 16,782. 340 പ്രസിദ്ധീകരണങ്ങളുമായി മലയാളം 11-ാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ ആനുകൂലിക പ്രസിദ്ധീകരിക്കുന്നത് ഡൽഹിയാണ്. 14 എണ്ണമാണ് ഇവിടെ നിന്നും പ്രസിദ്ധീകരിക്കുന്നത്. കേരളത്തിൽ നിന്ന് പത്ത് ഭാഷകളിൽ പ്രസിദ്ധീകരണങ്ങളുണ്ട്. 2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് മലയാളത്തിൽ നിന്ന് 1,08,34,051 പ്രസിദ്ധീകരണങ്ങളാണ് പ്രചാരത്തിലുള്ളത്. മലയാളത്തിൽ 436 ദിനപത്രങ്ങളും 387 ആഴ്ചപ്പതിപ്പുകളും 340 ദ്വൈവാരികകളും 2,027 പ്രതിമാസ പ്രസിദ്ധീകരണങ്ങളും ഉൾപ്പടെ ആകെ 3,504 അച്ചടി പ്രസിദ്ധീകരണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സാങ്കേതിക വിദ്യയുടെ മാറ്റങ്ങൾ രാജ്യത്ത് അലയടിക്കുമ്പോഴും അച്ചടി മാദ്ധ്യമങ്ങൾ നൽകുന്ന കരുത്ത് വളരെ വലുതാണെന്ന് കേന്ദ്ര വാർത്ത വിനിമയ മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. പൗരനെ ശാക്തീകരിക്കുന്നതിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾ ബൃഹത് പങ്കാണ് വഹിക്കുന്നത്. തീരുമാനങ്ങളെടുക്കാനും അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്താനും ഓരോരുത്തരെയും അച്ചടി മാദ്ധ്യമങ്ങൾ സഹായിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.