ദ്വാരക: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിലിരുന്നപ്പോൾ ബജറ്റിലെ തുക വെട്ടിക്കാനും അഴിമതികൾ മറച്ചുവെക്കാനുമാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് പ്രധാനമന്ത്രി വിമർശിച്ചു. അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് വകയിരുത്തിയ ബജറ്റ് വിഹിതം അഴിമതിയിലൂടെ കോൺഗ്രസ് വെട്ടിച്ചു. ഇത് മറച്ചുവയ്ക്കാൻ അധികാരം ഉപയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ്വാരകയിലെ പൊതുയോഗത്തിലാണ് അദ്ദേഹം കോൺഗ്രസിനെ ശക്തമായി വിമർശിച്ചത്. ദ്വാരകയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.
ദീർഘകാലം രാജ്യം ഭരിച്ചവർക്ക് ഇച്ഛാശക്തിയില്ലായിരുന്നു. സാധാരണക്കാരെ ശക്തിപ്പെടുത്താൻ എന്ന നിലയ്ക്ക് കൊണ്ടുവന്ന പലതിന്റെയും പിന്നിൽ തട്ടിപ്പാണ് നടന്നത്. ഒരു കുടുംബത്തെ അഭിവൃദ്ധിപ്പെടുത്താൻ മാത്രമാണ് കോൺഗ്രസ് തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ചത്. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ച് ഓർക്കാൻ അവർക്ക് എവിടെയാണ് സമയം. അഞ്ചുകൊല്ലം തികയ്ക്കാനും അഴിമതികൾ മറച്ചുവയ്ക്കാനുമാണ് അവർ ശ്രദ്ധിച്ചതെന്ന് നരേന്ദ്രമോദി പറഞ്ഞു.
അഴിമതികൾ മറച്ചുവയ്ക്കുന്നതിനിടെ രാജ്യത്തിന്റെ വളർച്ച 11-ാം സ്ഥാനത്തെത്തിക്കാൻ മാത്രമേ കോൺഗ്രസിന് സാധിച്ചൊള്ളൂ. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ബജറ്റിനെ അഴിമതികളിലൂടെ അവർ കൊള്ളയടിച്ചു. 2ജി അഴിമതി, കോമൺവെൽത്ത് അഴിമതി, ഹെലികോപ്റ്റർ അഴിമതി, അന്തർവാഹിനി കുംഭകോണം എന്നിവ കോൺഗ്രസ് നടത്തിയ അഴിമതികളിൽ ചിലതാണ്. രാജ്യത്തിന്റെ ആവശ്യങ്ങളെയെല്ലാം കോൺഗ്രസ് വഞ്ചിക്കുക മാത്രമായിരുന്നു. പുതിയ ഇന്ത്യ നിർമ്മിക്കുമെന്ന് ഞാൻ ഉറപ്പ് നൽകിയപ്പോൾ പ്രതിപക്ഷം അന്ന് എന്നെ പരിഹസിച്ചു. എന്നാൽ ഇന്ന് അവരത് കൺമുന്നിൽ കാണുകയാണെ്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ഓഖ മെയിൻലാന്റിനെയും ബെയ്റ്റ് ദ്വാരകയെയും ബന്ധിപ്പിക്കുന്ന 2.32 കിലോമീറ്റർ ദൈർഘ്യമുള്ള രാജ്യത്തെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്ഡ് പാലമായ സുദർശൻ സേതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.