എറണാകുളം: ചരിത്ര പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴാന്‍ ലക്ഷകണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി. പുലർച്ചെ ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെയാണ് മകം ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ ചടങ്ങുകൾ നടക്കുന്നത്.
ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ മകം. ഈ നാളിൽ ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കുന്ന ഭക്തരുടെ മേൽ ദേവി അനുഗ്രഹം നൽകുമെന്നാണ് വിശ്വാസം. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മകം ദർശനത്തിനുവേണ്ടി നട തുറന്നത്. ഉച്ചയ്‌ക്ക് ഒന്ന് മുതൽ മൂന്നുവരെ സ്പെഷ്യൽ നാദസ്വരവും നടന്നു. രാത്രി 10.30 വരെ ഭക്തർക്ക് മകം തൊഴാൻ സമയം ക്രമീകരിച്ചിരുന്നു
രാത്രി 11-ന് മങ്ങാട്ട് മനയിലേക്ക് പുറപ്പാട്ട് ഇറക്കി പൂജയ്‌ക്ക് ശേഷം തിരികെ ക്ഷേത്രത്തിലെത്തുന്നതോടെ മകം വിളക്കിനെഴുന്നളളിപ്പ് നടക്കും. ഉത്സവത്തോട് അനുബന്ധിച്ച് 26-ന് ഉത്രം ആറാട്ട് നടക്കും. 27-ന് രാത്രി കീഴ്‌ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവത്തിന് കൊടിയിറങ്ങും.