ന്യൂഡൽഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ നിന്ന് കോൺഗ്രസ് രാജ്യത്തെ ജനങ്ങളെ അധിക്ഷേപിച്ചിരുന്നതായി അദ്ദേഹം വിമർശിച്ചു. ഭാരതീയർ മടിയന്മാരാണെന്നും കഠിനാധ്വാനത്തിൽ നിന്ന് ഒളിച്ചോടുന്നവരാണെന്നും കോൺഗ്രസ് മുദ്രകുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസ് 9 ഗ്ലോബൽ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ പരാമർശം.
മുമ്പ് രാജ്യം ഭരിച്ചവർ ഒരിക്കലും രാജ്യത്തിന്റെ സാധ്യതകളിൽ വിശ്വസിച്ചിരുന്നില്ല. അവർ ഇന്ത്യക്കാരെ വിലകുറച്ചു കാണിച്ചു. ചെങ്കോട്ടയിൽ നിന്ന് ഇന്ത്യക്കാരെ മടിയന്മാർ എന്ന് വിളിച്ചിരുന്നു, കഠിനാധ്വാനം ചെയ്യുന്നതിൽ നിന്ന് ഇന്ത്യക്കാർ ഓടിപ്പോകുന്നുവെന്ന് പറഞ്ഞു. നേതൃത്വത്തിന് ശുഭാപ്തിവിശ്വാസമില്ലെങ്കിൽ എങ്ങനെയാണ് രാജ്യത്തിന് ശുഭാപ്തിവിശ്വാസമുണ്ടാകുക.
രാജ്യത്തെ ജനങ്ങളുടെ കഴിവിൽ ഒരിക്കലും വിശ്വസിക്കാത്ത കോൺഗ്രസിന്റെ മാനസികാവസ്ഥ കാരണം രാജ്യം ഒരുപാട് കഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് രാജ്യത്ത് ഭരണാധികാരികളെയും പൊതുജനങ്ങളെയും രണ്ട് തട്ടിലായി കണക്കാക്കി. കഴിഞ്ഞ 10 വർഷത്തെ ബിജെപി ഭരണമാണ് ഇന്ത്യ കുതിച്ചുചാട്ടത്തിന് തയ്യാറാണെന്ന് ലോകത്തെ അറിയിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബജറ്റിന് മേലുള്ള രാഷ്ട്രപതിയുടെ നയപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലും പ്രധാനമന്ത്രി കോൺഗ്രസിനെയും ജവഹർലാൽ നെഹ്റുവിനെയും വിമർശിച്ചത്.