ന്യൂഡൽഹി: ശരീരം പുഷ്ടിപ്പെടാനായി സിങ്ക് അനിവാര്യമാണെന്ന അനുമാനത്തിൽ 26-കാരൻ വിഴുങ്ങിയത് 39 നാണയങ്ങളും 37 കാന്തങ്ങളും. 20 ദിവസത്തിലേറെയായി ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവ് സർ ഗംഗാ റാം ആശുപത്രിയിലെത്തിയതോടെയാണ് കാര്യങ്ങൾ അറിയുന്നത്.
ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതിരുന്ന ഇയാളെ കൂടുതൽ വിദഗ്ധ പരിശോധനയ്‌ക്ക് വിധേയനാക്കി. എക്സ്റേയിലാണ് നാണയങ്ങളുടെയും കാന്തങ്ങളുടെയും ആകൃതിയിലുള്ള വസ്തുക്കൾ നിഴലിച്ച് കണ്ടു. തുടർന്ന് അടിവയറിന്റെ സിസിടിവി സ്കാനിംഗ് റിപ്പോർട്ടിൽ ഇവ കുടലിന് തടസം സൃഷ്ടിക്കുന്നതായി വ്യക്തമായി. പിന്നാലെ രോഗിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കി. 1,2,5 രൂപയുടെ നാണങ്ങളും ഹൃദയത്തിന്റെ ആകൃതി, ഗോളം, നക്ഷത്രാകൃതി, ത്രികോണം തുടങ്ങിയ ആകൃതിയിലുള്ള കാന്തങ്ങളുമാണ് കണ്ടെത്തിയത്.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് 26-കാരൻ. സിങ്ക് ബോഡി ബിൽഡിംഗിൽ സഹായിക്കുമെന്ന് കരുതിയാണ് നാണയങ്ങളും കാന്തങ്ങളും അകത്താക്കിയതെന്ന് യുവാവ് പറഞ്ഞു. നാണയങ്ങളിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. നാണയങ്ങളും കാന്തങ്ങളും കുടലിൽ തുടർന്നതോടെ അമിതമായി സിങ്ക് ആഗിരണം ചെയ്യുന്നതിന് കാരണമായെന്ന് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം വഹിച്ച സംഘം പറഞ്ഞു.