ഇടുക്കി: കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ വനപാലകർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സംഭവം നടന്നതിന് ശേഷം ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധം. വന്യജീവി ആക്രമണങ്ങളും കൊലപാതകവും നടക്കുന്ന സാഹചര്യത്തിലും വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കുകുത്തിയാകുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ ആശുപത്രിയിലെത്താതെ മൃതദേഹം പുറത്തിറക്കില്ലെന്ന നിലപാടിലുറച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. അതേസമയം, ഹർത്താൽ അനുകൂലികൾ മൂന്നാർ ടൗണിൽ വാഹനങ്ങൾ തടഞ്ഞതോടെ പ്രദേശത്ത് വിനോദസഞ്ചാരികളുടെ നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് കാട്ടാന ആക്രമണത്തിൽ കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാർ മരിച്ചത്. സുരേഷ് കുമാറും കുടുംബവും ഓട്ടോയിൽ സഞ്ചരിക്കവെയാണ് കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ഓട്ടോയ്‌ക്ക് സമീപത്തേക്ക് കാട്ടാന പാഞ്ഞടുക്കുകയും ഇവരെ ആക്രമിക്കുകയുമായിരുന്നു. കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിന് സമീപത്ത് വച്ചാണ് ഇവർ കാട്ടാനയുടെ മുന്നിലകപ്പെട്ടത്. ആനയുടെ ചവിട്ടേറ്റ സുരേഷ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.