വയനാട്: പുൽപള്ളി ജനവാസ ജീവിതത്തെ വീണ്ടും സ്തംഭിപ്പിച്ച് കടുവ ഇറങ്ങി. മുള്ളൻകൊല്ലി ടൗണിലാണ് കടുവ ഇറങ്ങിയത്. ഇന്ന് രാവിലെ തട്ടാൻപറമ്പിൽ കുര്യന്റെ കൃഷിയിടത്തിലാണ് കണ്ടുവ എത്തിയത്. കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികളെ ഓടിക്കുന്ന കടുവയെ തോട്ടം തൊഴിലാളികൾ കണ്ടതോടെ ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഇവർക്കെതിരെ പ്രതിഷേധങ്ങളുമായി നാട്ടുകാർ രംഗത്തെത്തിയതോടെ പോലീസ് സ്ഥലത്തെത്തി പ്രശ്നം നിയന്ത്രിക്കുകയായിരുന്നു. മുള്ളൻകൊല്ലിയിൽ നിന്നും ഏതാനും കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് കഴിഞ്ഞാഴ്ച കടുവ ഇറങ്ങിയത്. ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ തോമസ് എന്നയാളുടെ മൂരിക്കിടാവിനെ കൊന്നുതിന്നിരുന്നു. തുടർന്ന് നാട്ടുകാർ വീണ്ടും പ്രതിഷേധിച്ചതോടെയാണ് വനംവകുപ്പ് സ്ഥലത്തെത്തി കൂട് സ്ഥാപിച്ച് കടുവയെ പിടികൂടിയത്. എന്നാൽ വീണ്ടും കടുവയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടതോടെ ആശങ്കയിലായിരിക്കുകയാണ് പുൽപ്പള്ളിയിലെ ജനങ്ങൾ. കടുവയെ കൂട് വച്ച് പിടികൂടുന്നുണ്ടെങ്കിലും ഇത് ശാശ്വത പരിഹാരമായി കാണാൻ സാധിക്കാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.