ഇന്ത്യയിലെ ആദ്യത്തെ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് റോബോട്ടിനെ വികസിപ്പിച്ച് ഐഐടി മദ്രാസ്. കേന്ദ്ര ശാസ്ത്ര മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഐഐടിയിലെ സയൻസ് ആൻഡ് ടെക്‌നോളജി ഡിപ്പാർട്ട്‌മെൻ്റ് (ഡിഎസ്‌ടി)-ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ (ടിബിഐ) ഇൻകുബേറ്റഡ് സ്റ്റാർട്ടപ്പായ സോളിനാസാണ് റോബോട്ടിനെ വികസിപ്പിച്ചത്.
ഐഐടി മദ്രാസിലെ സംരംഭങ്ങളുടെയും സംരംഭകരുടെയും മേൽനോട്ടം വഹിക്കുന്ന നോഡൽ ബോഡിയാണ് ഐഐടി മദ്രാസ് ഇൻകുബേഷൻ സെൽ (IITMIC). ഈ സംവിധാനം വഴി സംരംഭങ്ങൾ വിപുലീകരിക്കാൻ ആവശ്യമായ പിന്തുണ നൽകുന്നു. രാജ്യത്തെ മുൻനിര ഡീപ്‌ടെക് സ്റ്റാർട്ടപ്പ് ഹബ്ബായി IITMIC പരിണമിച്ചു. സോളിനാസിന്റെ റോബോട്ടിനെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ സുപ്രധാന മുന്നേറ്റമായി കണക്കാവുന്നതാണ്. ഇതിനൊപ്പം ശുചീകരണ തൊഴിലാളികളുടെ ജോലിഭാരം ലഘൂകരിക്കാനും പുത്തൻ മുന്നേറ്റം സഹായിക്കും.
‘ഹോമോസെപ് ആറ്റം’ എന്നാണ് ഈ റോബോട്ടിനെ വിളിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ 16-ഓളം നഗരത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. മഥുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ റോബോട്ടിക് ക്ലീനിംഗാണ് നടത്തുന്നത്. ഖര-ദ്രാവക മാലിന്യങ്ങളെ തരം തിരിക്കൽ, ഓടകളും ചാലുകളും വൃത്തിയാക്കുക തുടങ്ങി നിരവധി കാര്യങ്ങൾക്ക് ഹോമോസെപ് ആറ്റത്തിനെ ഉപയോഗപ്പെടുത്താൻ സാധിക്കുന്നു. ഒന്നിലധികം കാര്യങ്ങളെ ഒരേ സമയം ചെയ്യുന്നത് കൊണ്ട് തന്നെ ചെലവ് കുറയ്‌ക്കുന്നു. റോബോട്ടിനെ വിന്യസിക്കുന്നത് ശുചീകരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ സഹായിക്കുന്നു.
അഴുക്കുചാലുകളിലും സെപ്റ്റിക് ടാങ്കുകളിലും ശുചീകരണം നടത്തുന്നതിനിടയിൽ നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെടുന്നത്. 1993 മുതലുള്ള കണക്കുകൾ പ്രകാരം ആയിരത്തിലധികം പേരാണ് ഇത്തരത്തിൽ മരണത്തിന് കീഴടങ്ങിയത്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഹോമോസെപ് ആറ്റത്തിന് സാധിക്കും. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും സങ്കീർണമായ പാതകളിലും ശുചീകരണം എളുപ്പത്തിൽ നടത്താൻ ഇതിന് കഴിയുന്നു.
100 മില്ലീമീറ്ററിൽ താഴെയുള്ള പൈപ്പ്ലൈനിലൂടെ സഞ്ചരിക്കാൻ കഴിവുള്ള റോബോട്ടുകൾ, ഇന്ത്യയിലെ ആദ്യത്തെ 90mm വാട്ടർ റോബോട്ടും 120mm മലിനജല റോബോട്ടും ഉൾപ്പെടെ മിനിയേച്ചർ റോബോട്ടുകൾ വികസിപ്പിക്കുന്നതിൽ സ്റ്റാർട്ടപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.