റിലയൻസ്-ഡിസ്‌നി ഇന്ത്യ ലയന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ മറ്റൊരു നിർണായക വിവരംകൂടി പുറത്ത്. റിലയൻസ് മീഡിയ നെറ്റ്‌വർക്കുകളും ഡിസ്‌നിയും ലയിക്കുമ്പോൾ രൂപീകരിക്കപ്പെടുന്ന പുതിയ കമ്പനിയുടെ തലപ്പത്തേക്ക് നിതാ അംബാനി ചുമതലയേൽക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉടൻ തന്നെ ഇത് സംബന്ധിച്ചുളള പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
റിലയൻസ് ഇൻഡസ്ട്രീസ് ബോർഡിൽ നിന്നും ഒഴിവായതിന് പിന്നാലെയാണ് വീണ്ടും നിർണായക ചുമതലയിലേക്ക് നിതാ അംബാനി എത്തുന്നതെന്നാണ് പുറത്തുവരുന്ന നിർണായക വിവരം. നിലവിൽ റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണാണ് നിതാ.
റിലയൻസിനും ഡിസ്‌നിക്കുമായി ഭാരതത്തിൽ 100 ഓളം ടെലിവിഷൻ ചാനലുകളാണുള്ളത്. ലയിച്ച ശേഷം രൂപീകരിക്കുന്ന കമ്പനിയിൽ 51 മുതൽ 54 ശതമാനം വരെ റിലയൻസിന് ഓഹരിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലയനം യാഥാർത്ഥ്യമാകുന്നതോടെ റിലയൻസിന്റെ വിനോദ, വാർത്ത രംഗത്തെ ആസ്തി 28 ബില്ല്യൺ ഡോളറായി മാറും. എന്നാൽ ഇത്തരം റിപ്പോർട്ടുകളിൽ പ്രതികരിക്കാൻ ഇരു കമ്പനികളും ഇതുവരെ തയ്യാറായിട്ടില്ല.
1993 ലാണ് ഡിസ്‌നി ഇന്ത്യ രൂപീകരിച്ചത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് കീഴിൽ നിലവിൽ നിരവധി ചാനലുകൾ പ്രവർത്തിക്കുന്നു. മലയാളിയായ മാധവൻ നായരാണ് കമ്പനിയുടെ പ്രസിഡന്റ്.