കൊല്ലം: ഉത്സവാഘോഷത്തിനിടെ യുവാവിനെ ക്രൂരമായി മർദ്ദിച്ച പ്രതികൾ പിടിയിൽ. തട്ടാർക്കോണം സ്വദേശി ശരത് കുമാറിനെയാണ് മർദ്ദിച്ചത്. സംഭവത്തിൽ വടക്കേവിള സ്വദേശികളായ ശ്രീഹരി, സുധി, മനോജ് എന്നിവരാണ് പിടിയിലായത്. മരക്കഷ്ണം ഉപയോഗിച്ച് യുവാവിന്റെ തലക്കടിച്ച് തലയോട്ടി തകർക്കുകയായിരുന്നു പ്രതികൾ. കഴിഞ്ഞ 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശേഷം ഒളിവിലായിരുന്ന പ്രതികളെ ഇന്ന് വൈകിട്ടോടെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനല്ലൂർ ക്ഷേത്രോത്സവത്തിനെത്തിയ പ്രതികൾ ഉത്സവം കണ്ടുനിന്നവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്ഷേത്രത്തിലെത്തിയ ശരത് കുമാറിനെയും പ്രതികൾ അസഭ്യം പറഞ്ഞു. പ്രതികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മരക്കഷ്ണം കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ തലയോട്ടിക്ക് സാരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ശരത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.