ന്യൂഡൽഹി ; രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റനാണ് പ്രശാന്ത് ബാലകൃഷ്‌ണൻ നായർ . മികച്ച യുദ്ധവിമാന പൈലറ്റായ പ്രശാന്ത് ഇസ്രോയ്‌ക്ക് മാത്രമല്ല ഇന്ത്യൻ വ്യോമസേനയ്‌ക്കും അഭിമാനമായിരുന്നു.
3000 മണിക്കൂറിലേറെ വിമാനം പറത്തിയിട്ടുള്ള ഫ്ലൈയിംഗ് ഇൻസ്ട്രക്ടറുമാണ് പ്രശാന്ത് നായർ . Su-30 MKI, MiG-21, MiG 29,Hawk, Dornier , AN-32 തുടങ്ങി വിമാനങ്ങളിൽ പൈലറ്റ് സ്ഥാനത്ത് പ്രശാന്തുണ്ടായിരുന്നു. അദ്ദേഹം Su-30 സ്ക്വാഡ്രൺ കമാൻഡർ കൂടിയായിരുന്ന സമയത്താണ് സുഖോയിൽ നിന്ന് ആദ്യമായി ബ്രഹ്മോസ് മിസൈൽ പരീക്ഷണം നടന്നത് . ആഗോള തലത്തിൽ ആദ്യമായാണ് അത്തരമൊരു പരീക്ഷണം നടന്നത്.
സുഖോയ് യുദ്ധവിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് പ്രശാന്ത്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷമാണ് പ്രശാന്ത് നായർ വ്യോമസേനയുടെ ഭാഗമായത്. 1999ൽ കമ്മിഷൻഡ് ഓഫീസറായാണ് വ്യോമസേനയിൽ അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്.
യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്‌റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ ആളാണ് പ്രശാന്ത് നായർ. 1998ല്‍ ഹൈദരബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഓണര്‍ നേടിയിരുന്നു.















