തിരുവനന്തപുരം: പരീക്ഷച്ചൂടിലേക്ക് കേരളം. ഹയർ സെക്കൻഡറി പരീക്ഷകൾക്ക് നാളെ തുടക്കമാകും. 26 വരെയാണ് പരീക്ഷ. മാർച്ച് നാലിനാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുക. റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളും മാർച്ച് നാല് മുതലാകും ആരംഭിക്കുക.
4,14,159 വിദ്യാർത്ഥികൾ ഒന്നാം വർഷം പരീക്ഷയും 4,41,213 വിദ്യാർത്ഥികൾ രണ്ടാം വർഷം പരീക്ഷയും എഴുതും. 2,017 പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ 1,994 പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിലും എട്ട് കേന്ദ്രങ്ങൾ വീതം ഗൾഫ് മേഖലയിലും ലക്ഷദ്വീപിലുമാണ്. ആറ് പരീക്ഷാ കേന്ദ്രങ്ങൾ മാഹിയിലും സജ്ജമാക്കിയിട്ടുണ്ട്.
എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ചീഫ് സൂപ്രണ്ടുമാരെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും ഇൻവിജിലേറ്റർമാരെയും നിയമിച്ച് ഉത്തരവായിട്ടുണ്ട്. ചീഫ് സൂപ്രണ്ടുമാരുടെ ജില്ലാതല യോഗങ്ങൾ പരീക്ഷ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഹയർ സെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി 52 സിംഗിൾ വാല്വേഷൻ ക്യാമ്പും 25 ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ മൂല്യനിർണയം നടക്കുമെന്നാണ് സൂചന.
പ്ലസ് വൺ പരീക്ഷയുടെ ചോദ്യക്കടലാസിന്റെ അച്ചടി ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നാണ് വിവരം. ആദ്യ നാല് ദിവസത്തെ ചോദ്യക്കടലാസ് മത്രമാണ് അച്ചടിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 2075 ഹയർ സെക്കൻഡറി സ്കൂളുകളിലും വിദേശത്തെ പരീക്ഷാ സെന്ററുകളിലും വീണ്ടും ചോദ്യക്കടലാസ് എത്തിക്കണം. ഗൾഫ് മേഖലകളിലെ സ്കൂളുകളിലെ ചോദ്യക്കടലാസ് എംബസി മുഖേനയാണ് വിതരണം ചെയ്യുന്നത്. മുൻപ് ഒറ്റത്തവണയായാണ് അച്ചടി നടത്തിയിരുന്നത്. അച്ചടി രണ്ട് തവണ ആകുന്നതോടെ ചെലവും ഇരട്ടിയാകും.