എറണാകുളം: കേരള സർവ്വകലാശാല കലോത്സവത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന് പേര് നൽകിയിരിക്കുന്നതിനെതിരെയാണ് എബിവിപി ഹർജി നൽകിയിരിക്കുന്നത്. നിലമേൽ എൻ.എസ്.എസ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എബിവിപി പ്രവർത്തകനുമായ എ.എസ്. ആശിഷാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹമാസ് – ഇസ്രായേൽ യുദ്ധവുമായി ബന്ധമുള്ള ഈ പദം കലോത്സവത്തിന് പേരായി നൽകരുതെന്നാണ് ഹർജിക്കാരന്റെ ആവശ്യം. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്ന ഈ പേര് മാറ്റാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ ഗവർണർ, കേരള സർവ്വകലാശാല വൈസ് ചാൻസലർ, കേരള യൂണിവേഴ്‌സിറ്റി യൂണിയൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
”കലോത്സവം കൊണ്ട് ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. എന്നാൽ കലോത്സവത്തിന്റെ ഇത്തവണത്തെ പേര് അസ്വസ്ഥതയുണ്ടാകുന്നതാണ്.’തകിടം മറിക്കുക’ എന്നതിന്റെ അറബിക് പദമാണ് ഇൻതിഫാദ. ഇസ്രായേൽ- ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് പലസ്തീൻക്കാർ ഉപയോഗിച്ച വാക്കാണ് ഇൻതിഫാദ. ഈ വാക്ക് ഹമാസ് പോലുള്ള ഭീകരവാദ സംഘങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. യുവജനോത്സവത്തെ കലാപവുമായോ യുദ്ധവുമായോ ബന്ധപ്പെടുത്തരുത്. രാഷ്‌ട്രീയത്തിന് സ്ഥാനമില്ലാത്ത വേദിയാണ് കലോത്സവം.
ഇസ്രയേൽ-ഹമാസ് യുദ്ധമല്ല ഇവിടെ ചർച്ചയാകേണ്ടതും സർഗാത്മകമായി പ്രകടിപ്പിക്കേണ്ടതും. ‘അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം’ എന്ന് ലോഗോയ്‌ക്കൊപ്പം ചേർത്തിരിക്കുന്നത് ഒരു സാംസ്‌കാരികോത്സവത്തിന് ഒട്ടും ചേർന്നതല്ല. വിദ്യാർത്ഥികൾക്കിടയിൽ ഭിന്നതയുണ്ടാകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവരുടെ സാഹോദര്യം ഇതിലൂടെ നഷ്ടമാകും. രാജ്യത്തിന്റെ നന്മയും അഖണ്ഡതയും നഷ്ടമാകും. ഇരുരാജ്യങ്ങളുമായും ഇന്ത്യ മികച്ച ബന്ധമാണ് വച്ച് പുലർത്തുന്നത്. ഈ സാഹചര്യത്തിൽ ഒരു രാജ്യത്തിന് പകരം മറ്റൊരു രാജ്യത്തെ കലോത്സവത്തിൽ തിരഞ്ഞെടുക്കുന്നത് നല്ലതല്ല. അതുകൊണ്ട് മാർച്ച് 7 മുതൽ 11 വരെ നടക്കുന്ന കലോത്സവത്തിൽ നിന്ന് ഈ പേരും ലോഗോയും ഉപയോഗിക്കുന്നത് വിലക്കണം.” – ഹർജിയിൽ പറയുന്നു.