തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ നടത്തിയിരുന്ന ഷീല സണ്ണിക്കെതിരെ കെട്ടിച്ചമച്ച ലഹരി കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. ഷീലക്കെതിരായുള്ള വ്യാജ ലഹരി കേസ് അതീവ ഗുരുതരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മനഃപൂർവ്വം തന്നെ അപകീർത്തിപ്പെടുത്താൻ എക്‌സൈസ് ഉദ്യോഗസ്ഥർ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഷീല സണ്ണി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. 10 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഷീല സണ്ണി കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി കേസിൽ ആരോപണവിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ചു. വ്യാജ ലഹരി കേസിൽ 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നത് ഗുരുതരമാണെന്നു ഹൈക്കോടതി വ്യക്തമാക്കി.
കേരള സംർക്കാർ, എക്‌സൈസ് കമ്മീഷണർ, അഡീഷണൽ എക്‌സൈസ് കമ്മീഷണർ, അസിസ്ന്റ് എക്‌സൈസ് കമ്മീഷണർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ നാല് വരെയുള്ള എതിർ കക്ഷികൾ. ഇവർ ഷീല സണ്ണിക്കെതിരായുള്ള വ്യജ ലഹരി കേസിൽ സമഗ്രമായ മറുപടി നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കേസ് ഈ മാസം 7ന് വീണ്ടും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷീലയുടെ അടുത്ത സുഹൃത്തായ നാരായണദാസ് എന്ന വ്യക്തിയാണ് യുവതിയെ വ്യാജ ലഹരി കേസിൽ കുടുക്കിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഷീലയുടെ സ്‌കൂട്ടറിൽ എൽഎസ്ഡി സ്റ്റാമ്പുണ്ടെന്ന് എക്‌സൈസിനെ അറിച്ചതും നാരായണദാസ് തന്നെയാണ്. തുടർന്നാണ് 72 ദിവസം ഷീല സണ്ണി ജയിൽ കഴിഞ്ഞത്. എന്നാൽ പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിൽ ഇത് എൽഎസ്ഡി സ്റ്റാമ്പല്ലെന്ന് തെളിയുകയായിരുന്നു.