ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നവരാണ് തന്റെ ആരാധകരെന്ന് നടൻ ദിലീപ്. ആരാധകർ മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ പിന്തുണയാണ് താൻ വീണു പോകാതിരിക്കാൻ കാരണമെന്നും അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ദിലീപ് എന്ന നടൻ അതോടുകൂടി അവസാനിക്കുമായിരുന്നുവെന്നും താരം പറഞ്ഞു. തന്നെ ഇല്ലാതാക്കുകയായിരുന്നു ചിലരുടെ ലക്ഷ്യമെന്നും ദിലീപ് വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ ചിത്രമായ തങ്കമണിയുടെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
“എന്റെ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായ സമയത്ത് ഞാൻ ആലോചിച്ചത് എന്റെ ആരാധകരെപ്പറ്റിയായിരുന്നു. അവരെ മനസറിഞ്ഞാണ് ഞാൻ സഹോദരങ്ങളെന്ന് വിളിക്കുന്നത്. ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ ആരൊക്കെ കൂടെ നിൽക്കുന്നു എന്നത് വലിയ കാര്യമാണ്. ആ സമയത്ത് ഒരാൾ പോലും കൊഴിഞ്ഞു പോകാതെ എന്റെ ആരാധകർ ഒരുമിച്ചു നിന്നു. എത്ര പഴി കേട്ടിട്ടും അവർ വിട്ടുപോയില്ല. എന്നോട് പോലും പറയാതെ തന്നെ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ അവർ ചെയ്യുന്നുണ്ട്. ആരാധകർക്കപ്പുറം എനിക്കൊപ്പം നിൽക്കുന്ന ഒരുപാട് പ്രേക്ഷകരുണ്ട്. അവർ നിശബ്ദരായിരിക്കും. ഒരു വലിയ പ്രശ്‌നത്തിൽ പെട്ടപ്പോൾ തിയേറ്ററിൽ ഒരു കടൽ തന്നെ സൃഷ്ടിച്ച് സ്‌നേഹം കാണിച്ചവരാണ് ആവർ”.
“രാമലീല എന്ന സിനിമ ഇറങ്ങിയപ്പോൾ വലിയ പിന്തുണയാണ് ലഭിച്ചത്. അന്ന് ആ സിനിമ വിജയിച്ചില്ലായിരുന്നെങ്കിൽ ദിലീപ് എന്നയാൾ ഇന്നുണ്ടാവില്ലായിരുന്നു. ഇതെല്ലാം സൃഷ്ടിച്ച ആൾക്കാരും ഇത് തന്നെയാണ് പ്രതീക്ഷിച്ചത്. പേഴ്‌സണൽ ലൈഫിലേയ്‌ക്ക് ഒരു സുനാമി അടിച്ച് കയറിയപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നിന്നു പോയി. പിന്നെയാണ് സത്യം മനസിലായത്. ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം. ആ സമയത്ത് കൂട്ടായി ഉണ്ടായിരുന്നത് കേരളത്തിലെ ജനങ്ങളുടെ പ്രാർത്ഥനയും പിന്തുണയുമായിരുന്നു. അവരോടെല്ലാം തീർത്താ തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്”-ദിലീപ് പറഞ്ഞു.