മുംബൈ: മുംബൈ സാഹിത്യവേദിയുടെ വി.ടി ഗോപാലകൃഷ്ണൻ സ്മാരക പുരസ്കാരം സമ്മേളനം ഇന്ന്. പി.കെ മുരളീകൃഷ്ണനാണ് ഈ വർഷത്തെ പുരസ്കാരം. നിരൂപകനും എഴുത്തുകാരനുമായ പ്രൊഫ പി എ വാസുദേവൻ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ നോവലിസ്റ്റും കഥാകൃത്തും ആയ അംബികാസുതൻ മാങ്ങാട് പുരസ്കാരം സമർപ്പിക്കും. വൈകുന്നേരം ആറ് മണിക്ക് മാട്ടുംഗ കേരള ഭവനിലാണ് സമ്മേളനം നടക്കുക.
കേരള ഭവനത്തിന്റെ ക്ലാസ്സ് മുറികളിൽ നടന്നിരുന്ന സർഗ്ഗ സംവാദങ്ങൾ സാഹിത്യവേദി എന്ന രൂപത്തിലാകുന്നത് 1967-ലാണ്. അന്ന് ഉണ്ടായിരുന്ന പ്രഗത്ഭ എഴുത്തുകാരൊക്കെയും അതിന്റെ ഭാഗമായി. സി.രാധാകൃഷ്ണൻ ആയിരുന്നു ആദ്യ കൺവീനർ. ഭാഭാ അണുശക്തി കേന്ദ്രത്തിലെ ഉദ്യോഗസ്ഥനും, നിരൂപകനും കോളമിസ്റ്റും ആയിരുന്ന വി.ടി ഗോപാലകൃഷ്ണനും ആ കൂട്ടായ്മയുടെ ഭാഗമായി. അദ്ദേഹത്തിന്റെ മരണ ശേഷം വി.ടി ഗോപാലകൃഷ്ണൻ ട്രസ്റ്റ്, സാഹിത്യവേദിയിൽ ഓരോ വർഷവും അവതരിപ്പിക്കുന്ന കൃതികളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് സമ്മാനിക്കുന്നതാണ് വിടി ഗോപാലകൃഷ്ണൻ സ്മാരക പുരസ്കാരം.
ബോംബെ കേരളീയ സമാജം ആണ് സാഹിത്യ വേദിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നത്. സാഹിത്യ വേദിക്ക്, എഴുതപ്പെട്ട ഭരണഘടനയോ, ബാങ്ക് അക്കൗണ്ടോ രജിസ്ട്രേഷനോ ഇല്ല. അംഗത്വമോ വരിസംഖ്യയോ ഇല്ല. സാഹിത്യത്തിൽ താൽപര്യമുള്ള ആർക്കും എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ച വൈകുന്നേരം 4.30-ന് മാട്ടുംഗ കേരള ഭവനിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാം.
ഏതെങ്കിലും ഒരു എഴുത്തുകാരന്റെ സർഗ്ഗ സൃഷ്ടികൾ ആണ് പ്രതിമാസ ചർച്ചയിൽ അവതരിപ്പിക്കുക. ഓരോ വർഷവും നടത്തിപ്പിനായി ഒരു കൺവീനർ ഉണ്ടാവും. കൃതികൾ തിരെഞ്ഞെടുക്കുകയും, പരിപാടിയെ കുറിച്ച് ജനങ്ങളെ അറിയിക്കുകയും ചെയ്യുന്നത് കൺവീനറാണ്. 57 വർഷമായി തുടർന്നു വരുന്ന ഈ അനൗപചാരിക കൂട്ടായ്മ മലയാള സാഹിത്യ രംഗത്തെ ഒരു അപൂർവത തന്നെയാണ്.