ജയ്പൂർ: ഭാരതത്തിന്റെ ആത്മനിർഭരത പ്രകടമാകുന്ന ‘ഭാരത് ശക്തി’ അഭ്യാസത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. 12-ന് രാജസ്ഥാനിലെ പൊഖ്റാനിലായിരിക്കും സൈനിക അഭ്യാസം നടക്കുക. സംയുക്ത സൈനിക മേധാവി ഉൾപ്പടെ കര- വ്യോമ-നാവിക സേനയുടെ മേധാവിമാർ പരിപാടിയിൽ പങ്കെടുക്കും.
തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളും സംവിധാനങ്ങളും മാത്രമാകും ഭാരത് ശക്തിയിൽ കരുത്തറിയിക്കുക. ആത്മനിർഭർ ഭാരത് ദർശനത്തിന്റെ പ്രദർശനമാകും പരിപാടി. സുരക്ഷാ ഭീഷണികളെ ചെറുക്കുന്നതിന് പ്രതിരോധ മേഖലയിൽ വിപ്ലവത്തിന് മോദി സർക്കാർ തുടക്കം കുറിച്ചത്. ഇന്ത്യൻ സൈന്യം 100 ശതമാനവും സ്വദേശിവത്കരിക്കപ്പെട്ട് കഴിഞ്ഞു. നാവിക-വ്യോമസേനകളെയും സ്വദേശിവത്കരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
നിർണായക വിവരങ്ങൾ ശത്രുവിന് ഹാക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തദ്ദേശീയമായി വികസിപ്പിച്ച ആശയവിനിമയ സംവിധാനങ്ങളുടെയും നെറ്റ് വർക്കുകളുടെയും ദൃഢതയും ക്ഷമതയും അഭ്യാസത്തിന്റെ ഭാഗമായി പരിശോധിക്കും. തേജസ് യുദ്ധവിമാനങ്ങൾ, കെ-9 ആർട്ടിലറി റൈഫിളുകൾ, തദ്ദേശീയ ഡ്രോണുകൾ, പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, ഹ്രസ്വദൂര മിസൈലുകൾ എന്നിവ പ്രദർശനത്തിലുണ്ടാകും.















