തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുന്ന സിപിഒ റാങ്ക് ഹോൾഡേഴ്സും സംസ്ഥാന പോലീസ് മേധാവിയുമായി നടത്തിയ ചർച്ച പരാജയം. പിന്നാലെ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ സംബന്ധിച്ച് പോലീസ് വിശദീകരണവുമായി രംഗത്തെത്തി. എന്നാൽ ഇവ വ്യാജമെന്ന് ഉദ്യോഗാർത്ഥികൾ കണക്കുകൾ സഹിതം വ്യക്തമാക്കുന്നു.
5,038 പേർക്ക് നിയമനം നൽകിയെന്നാണ് പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കണക്ക്. 3,326 ഒഴിവുകളിലേക്ക് മാത്രമാണ് ഇതുവരെ നിയമനം നടന്നതെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. ബാക്കിയുള്ള ഒഴിവുകൾ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ തന്നെ ശേഖരിച്ച് നൽകിയ എൻജെഡി ഒഴിവുകളാണ്. വനിതാ കോൺസ്റ്റബിൾ, പോലീസ് ഡ്രൈവർ, എസ്.സി-എസ്.ടി സ്പെഷ്യൽ റിക്രൂട്ട്മെന്റ്, പോലീസ് ടെലി കമ്യൂണിക്കേഷൻ നിയമനങ്ങളും ഈ കണക്കിൽ ഉൾക്കൊള്ളിച്ചിരിക്കുകയാണെന്നും ഉദ്യോഗാർത്ഥികൾ തെളിവ് സഹിതം സമർത്ഥിച്ചു.
View this post on Instagram
സർക്കാർ നേരിട്ട് ചർച്ചയ്‌ക്ക് തയ്യാറാകും വരെ സമരം ശക്തമാക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക, നിലവിലുള്ള ഒഴിവുകൾ നികത്തി പോലീസ് സ്റ്റേഷനുകൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക എന്നീ ആവശ്യങ്ങളാണ് ഉദ്യോഗാർത്ഥികൾ മുന്നോട്ട് വയ്‌ക്കുന്നത്.
സർക്കാരിൽ സമ്മർദ്ദം ശക്തമാക്കാനാണ് പോലീസ് മേധാവിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ സർക്കാർ ചർച്ചയ്‌ക്ക് വഴങ്ങണമെന്ന ആവശ്യത്തിൽ തന്നെയാണ് ഉദ്യോഗാർത്ഥികൾ. 13,975 പേർ ഉൾപ്പെട്ട സംസ്ഥാനത്തെ ഏഴ് ബറ്റാലിയനുകളിലേക്കുള്ള റാങ്ക് ലിസ്റ്റിൽ 3,326 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 20 ദിവസങ്ങളായി നീളുന്ന സമരം, സർക്കാരോ മറ്റ് പ്രതിനിധികളോ ഇടപെടാത്ത സാഹചര്യം ഉടലെടുത്തതോടെയാണ് ഉദ്യോഗാർത്ഥികൾ സമരമുറകൾ ശക്തമാക്കാൻ തീരുമാനിച്ചതും കഴിഞ്ഞ ദിവസം ഉദ്യോഗാർത്ഥികളുടെ കുടുംബാംഹഗങ്ങൾ ഉൾപ്പടെയുള്ളവർ സമരമുഖത്തെത്തിയതും. സെക്രട്ടേറിയറ്റ് റോഡ് നീണ്ട ഏഴ് മണിക്കൂറുകളോളം ഉപരോധിച്ചു.
പൊള്ളുന്ന വെയിലിൽ ഉള്ളുലഞ്ഞ് അമ്മമാർ കുഴഞ്ഞുവീണു. പിഞ്ചുകുഞ്ഞുങ്ങളുമായെത്തിയവരും വലഞ്ഞു. പരിഹാരം കാണാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് തീരുമാനമെടുത്തതോടെയാണ് പോലീസ് മേധാവി ചർച്ചയ്‌ക്ക് തയ്യാറായത്. ഇതിന് പിന്നാലെയാണ് വ്യാജ കണക്കുകൾ എഴുതി പെരുപ്പിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റെന്നാണ് ഉയരുന്ന ആക്ഷേപം.