സംഗറെഡ്ഡി: കുടുംബത്തിലല്ല, രാഷ്ട്രത്തിലാണ് വിശ്വാസമർപ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ സംഗറെഡ്ഡിയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബമില്ലാത്തയാളാണ് മോദിയെന്ന പ്രതിപക്ഷാരോപണത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
“ഞാനുമായി പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടെന്നാണ് അവർ പറയുന്നത്. ആദ്യം കുടുംബമെന്നതാണ് അവരുടെ പ്രത്യയശാസ്ത്രം. എന്നാൽ ഞാൻ വിശ്വസിക്കുന്ന ആശയം രാഷ്ട്രം ആദ്യമെന്നതാണ്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ കുടുംബമാണ് എല്ലാം. എന്നാൽ എനിക്ക് എന്റെ രാഷ്ട്രമാണ് എല്ലാം. കുടുംബത്തിന്റെ ക്ഷേമത്തിന് വേണ്ടി രാജ്യതാത്പര്യങ്ങളെ ബലികഴിപ്പിച്ചവരാണ് അവർ. എന്നാൽ രാഷ്ട്രത്തിന് വേണ്ടി സ്വയം ത്യജിച്ചയാളാണ് ഞാൻ.
എനിക്ക് കുടുംബമില്ലെന്ന് പറഞ്ഞ് ചൂഷണം ചെയ്യുകയെന്നതാണ് കോൺഗ്രസിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും പുതിയ തന്ത്രം. എന്തുകൊണ്ടാണ് അവരിങ്ങനെ ചെയ്യുന്നതെന്ന അറിയാമോ? എന്നെ കാണുമ്പോൾ അവർ അസ്വസ്ഥരാവുകയാണ്. അവരുടെ രഹസ്യ ഇടപാടുകളും തട്ടിപ്പുകളും ഞാൻ പുറത്തുകൊണ്ടുവരുന്നു എന്നുള്ളതാണ് ഇതിന് കാരണം. ആരെക്കുറിച്ചും വ്യക്തിപരമായി പരാമർശിക്കാൻ ഞാൻ നിൽക്കാറില്ല. അവർ കുടുംബവാദ രാഷ്ട്രീയം കൊണ്ടുനടക്കുന്നവരാണെന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. രാജ്യത്തിന്റെ വളർച്ചയേയും വ്യക്തികളുടെ പുരോഗതിയേയും തടയുന്നതിനൊപ്പം കഴിവുറ്റവരെ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന കുടുംബവാദ രാഷ്ട്രീയത്തിനെതിരെയാണ് ഞാൻ സംസാരിക്കുന്നത്. ഇതിന് മറുപടി പറയാതെ മോദിക്ക് കുടുംബമില്ലെന്ന് പറയാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
വാഗ്ദാനങ്ങൾ നിറവേറ്റിയവരാണ് ഞങ്ങൾ. ആർട്ടിക്കിൾ 370 റദ്ദാക്കിയതാകട്ടെ, രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയാകട്ടെ, എൻഡിഎ സർക്കാർ നൽകിയ ഗ്യാരന്റികളെല്ലാം നിറവേറ്റിയിരിക്കുകയാണ്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഭാരതത്തിന്റേത്. ഇന്ന് ഒരു ഗ്യാരന്റി കൂടി നിങ്ങൾക്ക് നൽകുകയാണ് ഞാൻ. വരുംവർഷങ്ങളിൽ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതാകും. ” പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി മോദിയെ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് വ്യക്തിഹത്യ നടത്തി അവഹേളിച്ചത്. കുടുംബമില്ലാത്തയാളാണ് മോദിയെന്ന് പറഞ്ഞായിരുന്നു അധിക്ഷേപം. പരാമർശം വിവാദമായതിന് പിന്നാലെ ഈ രാജ്യത്തെ 140 കോടി ജനങ്ങളാണ് തന്റെ കുടുംബമെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.