എറണാകുളം: ദിലീപ് നായകനായി അഭിനയിക്കുന്ന “തങ്കമണി ദ ബ്ലീഡിംഗ് വില്ലേജ്”എന്ന ചിത്രത്തിന്റെ റിലീസ് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി നൽകിയ ഹർജിയിലാണ് വാദം കേൾക്കുന്നത്.
സിനിമയുടെ പേര് അപകീർത്തികരമാണെന്നും ഗ്രാമത്തിൽ ഒരിക്കലും നടക്കാത്ത സംഭവങ്ങൾ സിനിമയിൽ ചേർത്തിട്ടുണ്ടെന്നും ഹർജിക്കാരൻ പറയുന്നു. ഇത് സിനിമാട്ടോഗ്രാഫ് നിയമത്തിലെ സെക്ഷൻ 5(ബി)ക്ക് എതിരാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ഹർജിയിൽ രഹസ്യവാദം കേട്ട കോടതി സെൻസർ ബോർഡിനോട് മിനിറ്റ്സ് ഹാജരാക്കാൻ നിർദ്ദേശിച്ചിരുന്നു. വാദം കേൾക്കുന്നതിനിടെ സിനിമയുടെ കഥ വിശദീകരിക്കേണ്ടിവരും എന്നത് കണക്കിലെടുത്താണ് രഹസ്യവാദം കേൾക്കണമെന്ന ആവശ്യം കോടതിയിൽ ഉന്നയിക്കപ്പെട്ടത്.
ഇടുക്കി തങ്കമണിയിൽ 1986-ലുണ്ടായ സംഭവം പ്രമേയമാക്കിയാണ് ചിത്രം. യഥാർത്ഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇത് ഹൈക്കോടതി തീർപ്പാക്കുകയും ചെയ്തു.
പരാതിയ്‌ക്കിടയാക്കിയ വിഷയങ്ങൾ സ്ക്രീനിംഗിൽ പരിശോധിക്കുമെന്ന് സെൻസർ ബോർഡ് കോടതിയിൽ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഹർജി തീർപ്പാക്കിയത്.