ന്യൂഡൽഹി: വിദ്യാർത്ഥികളുടെ നിലവാരം വിലയിരുത്തുന്നതിനായുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി എൻസിഇആർടി. വാർഷികപരീക്ഷാ ഫലങ്ങളും അദ്ധ്യാപകരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി പ്രോഗ്രസ് റിപ്പോർട്ടുകൾ തയാറാക്കുന്നതായിരുന്നു പരമ്പരാഗത രീതി. എന്നാൽ ഇതിന് പകരം പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് എൻസിഇആർടിയുടെ തീരുമാനം.
സ്വയംവിലയിരുത്തൽ, രക്ഷിതാക്കളുടെയും സഹപാഠികളുടെയും അഭിപ്രായം എന്നിവകൂടി അടിസ്ഥാനമാക്കിയാകും സമഗ്രമായ പ്രോഗ്രസ് കാർഡ് തയാറാക്കുന്നത്. എൻസിഇആർടിയുടെ കീഴിലുള്ള പഠന നിലവാര നിശ്ചയസംവിധാനമായ പരാഖാണ് സമഗ്ര റിപ്പോർട്ട് കാർഡ് വികസിപ്പിച്ചത്. മൂല്യനിർണയം കൂടുതൽ പഠനകേന്ദ്രീകൃതമാക്കുന്നതിനാണ് സ്‌കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ശുപാർശയോടനുബന്ധിച്ച് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഫൗണ്ടേഷൻ സ്റ്റേജ് (ഒന്ന്, രണ്ട് ക്ലാസുകൾ), പ്രിപ്പറേറ്ററി സ്റ്റേജ് ( മൂന്ന് മുതൽ അഞ്ച് വരെ), മിഡിൽ സ്റ്റേജ് (ആറ് മുതൽ എട്ട് വരെ) എന്നിവയ്‌ക്കാണ് ആദ്യ ഘട്ടത്തിൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് വികസിപ്പിച്ചിരിക്കുന്നത്. ഉയർന്ന ക്ലാസുകളിലേക്ക് അടുത്ത ഘട്ടത്തിൽ റിപ്പോർട്ട് കാർഡ് തയാറാക്കുമെന്ന് പരാഖ് മേധാവി ഇന്ദ്രാണി ഭാദുരി വ്യക്തമാക്കി.