സമുദ്രത്തിന്റെ അടിത്തട്ടറിയാൻ പോകുന്ന ഗവേഷക ലോകത്തെ വൈവിധ്യങ്ങൾ നിറഞ്ഞ കാഴ്ചകൾ കൊണ്ടാണ് ഓരോ ആഴങ്ങളും സ്വീകരിക്കുന്നത്. ചെറുതും വലുതുമായ മത്സ്യങ്ങൾ, പവിഴപ്പുറ്റുകൾ, കടൽക്കുതിരകൾ, കടൽപാമ്പുകൾ അങ്ങനെ എത്രയെത്ര വൈവിധ്യങ്ങൾ! ആഴങ്ങളിലെ രഹസ്യങ്ങൾ തേടിയുള്ള യാത്രയിൽ ചിലപ്പോൾ മൺമറഞ്ഞു പോയ പലതിന്റെയും അവശിഷ്ടങ്ങൾ കണ്ടത്താൻ ശാസ്ത്ര ലോകത്തിന് സാധിച്ചിട്ടുണ്ട്. അത്തരത്തിൽ കൗതുകമുണർത്തുന്ന ഒരു ജീവിയുടെ ഫോസിലുകളാണ് ശാത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സമുദ്ര ജീവികളുടെ പേടി സ്വപ്‌നമായിരുന്ന ഖിൻജാരിയ അക്യൂട്ട എന്ന കടൽ പല്ലികളുടെ ഇനത്തിൽപ്പെട്ട ജീവിയുടെ ഫോസിലുകളാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. മൊറോക്കയിൽ നിന്നും കണ്ടെത്തിയ തലയോട്ടിയിലും മറ്റ് അവശിഷ്ടങ്ങളിലും നടത്തിയ പഠനത്തിലാണ് ഇത് ഖിൻജാരിയയുടെ ഫോസിലാണെന്ന് ഗവേഷകർ കണ്ടെത്തിയത്.
ടൈറനോസോറസ് റെക്‌സ്, ട്രൈസെറാടോപ്‌സ് തുടങ്ങിയ ദിനോസറുകളുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജീവികളായിരുന്നു ഇവ. ഏകദേശം 26 അടി നീളമാണ് ഇവയുടെ വലിപ്പം. മൂർച്ചയേറിയ പല്ലുകൾ ഇവയ്‌ക്കുള്ളതിനാൽ എത്ര വലിയ ജീവികളെ പോലും നിഷ്പ്രയാസം കടിച്ചു മുറിക്കാൻ ഇവയ്‌ക്ക് സാധിക്കുമായിരുന്നു. ഇതിനുപുറമെ മറ്റു ജീവികളെക്കാൾ കട്ടിയേറിയ താടിയെല്ലുകളും ഇവയുടെ പ്രത്യേകതയായിരുന്നു. ഇന്നത്തെ കൊമോഡോ ഡ്രാഗണുകളുടെയും അനാക്കോണ്ടകളുടെയും അകന്ന ബന്ധുക്കൾ എന്നു കരുതുന്ന മൊസാസറുകൾ എന്നറിയപ്പെടുന്ന കടൽ പല്ലികളുടെ കൂട്ടത്തിലെ അംഗമാണ് ഖിൻജാരിയ അക്യൂട്ട. ചരിത്രത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വൈവിധ്യമാർന്ന സമുദ്ര ജന്തുജാലങ്ങളിൽ ഒന്നാണിതെന്നും സമുദ്ര ഉരഗങ്ങളും ദിനോസറുകളും വംശനാശം സംഭവിച്ചതിനൊപ്പമാണ് ഇവയും ഇല്ലാതായതെന്നും ഗവേഷകർ പറഞ്ഞു.