പെൺകുട്ടികളെ ശാക്തീകരിക്കപ്പെടുത്തുന്നതിനും കഴിവ് വളർത്തുന്നതിനുമായി ബൃഹത് പദ്ധതിയുമായി ഇന്ത്യൻ സൈന്യം. ആർമി ഗേൾസ് സ്‌പോർട്‌സ് കമ്പനികൾ (എജിഎസ്‌സി) ആണ് സൈന്യം ആരംഭിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ മോവിലെ ആർമി മാർക്‌സ്‌മാൻഷിപ്പ് യൂണിറ്റ് (എഎംയു). മഹാരാഷ്‌ട്രയിലെ പൂനെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് (എഎസ്ഐ) എന്നിവയാകും സൈന്യത്തൽ ചേരുന്ന പെൺകുട്ടികൾക്കായി യാഥാർത്ഥ്യമാക്കുക.
കായികരംഗത്ത് തുല്യ അവസരങ്ങൾ നൽകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന മുന്നേറ്റമാണ് ഇത്. സ്ത്രീ ശാക്തീകരണത്തിനായുള്ള ദേശീയ കാഴ്ചപ്പാടിന്റെയും നാരി ശക്തിയുടെ പ്രകടനത്തിന്റെയും നേർചിത്രമാകും ആർമി ഗേൾസ് സ്പേർട്സ് കമ്പനികൾ. ഷൂട്ടിംഗ്, അമ്പെയ്‌ത്ത്, അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ഭാരോദ്വഹനം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള മാദ്ധ്യമങ്ങളായി ഈ കമ്പനികൾ പ്രവർത്തിക്കും.
സ്പോർട്സ് മെഡിസിൻ സെൻ്ററുകൾ, പുനരധിവാസ സൗകര്യങ്ങൾ, വിദഗ്ധ പരിശീലനം എന്നിവയുൾപ്പെടെ ലോകോത്തര പരിശീലന അടിസ്ഥാന സൗകര്യങ്ങൾ ഉള്ളയിടങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങൾ. ബോയ്സ് സ്പോർട്സ് കമ്പനികളുടെ (ബി.എസ്.സി) വിജയത്തിന് പിന്നാലെയാണ് എഎസ്ജിഎസിന്റെ പ്രഖ്യാപനം. 12 മുതൽ 16 വയസ് വരെയുള്ള പെൺകുട്ടികൾക്ക് ഷൂട്ടിംഗ് പഠിക്കാൻ ചേരാവുന്നതാണ്. അന്താരാഷ്‌ട്ര ഷൂട്ടിംഗ് ചാമ്പ്യൻമാരായി കരിയർ കെട്ടിപ്പടുക്കാനുള്ള അവസരവും കമ്പനികൾ നൽകുന്നു.
മാർച്ച് പത്ത് വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. മാർച്ച് 20 മുതൽ 23 വരെ സെലക്ഷൻ പ്രക്രിയകൾ നടക്കും. ഏപ്രിൽ മാസത്തോടെ എ.ജി.എസ്.സികൾ പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ട്.